മാറ്റങ്ങള്‍ക്ക് വിധേയമായ ഈ പ്രപഞ്ചത്തില്‍ ജനനവും മരണവും അനുസ്യൂതം തുടര്‍ന്ന് കൊണ്ടിരിക്കുന്ന അത്ഭുത പ്രതിഭാസമാണ്. ഇതെല്ലാം കാലികമെന്ന് വിശ്വസിക്കുന്ന നാം ക്ലോക്കിന്റേയും കലണ്ടറിന്റേയും സാന്നിധ്യത്തോടെ വര്‍ഷങ്ങളെയും നുറ്റാണ്ടുകളെയും എണ്ണിതിട്ടപ്പെടുത്തുന്നു. ഒളിഞ്ഞും മറഞ്ഞും തെളിഞ്ഞും സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഗോളങ്ങളാണ് കാലത്തിന്റെ മാനദണ്ഡം. ഗോളങ്ങള്‍ക്ക് സഞ്ചാരമില്ലായിരുന്നെങ്കില്‍ സമയസൂചിക നമുക്ക് അജ്ഞാതമായിരിക്കുമെന്ന് ഐന്‍സ്റ്റീന്‍ തന്റെ അപേക്ഷിക സിദ്ധാന്തത്തിലൂടെ പഠിപ്പിക്കുന്നു. ഇസ്‌ലാമിക കാഴ്ച്ചപ്പാടില്‍ വിശുദ്ധ ഖുര്‍ആനിലെ വിവിധ വചനങ്ങളിലൂടെ വൈവിധ്യമാര്‍ന്ന ശൈലിയില്‍ ഉടയതമ്പുരാന്‍ പകലിരവുകള്‍ മിന്നിമറയുന്നതിനെ നമ്മോട് ഓര്‍മപ്പെടുത്തുന്നുണ്ട്. ലോകാന്ത്യം വരെ രവായിരുന്നെങ്കില്‍ പകലിനെ ആര് കൊണ്ട് വരുമെന്നും, പകലായിരുന്നെങ്കില്‍ രാത്രിയെ കൊണ്ട് വരിക ആരാണെന്നും സര്‍വ ശക്തന്‍ ചോദിക്കുന്നുണ്ട്. രാവിനെ വിശ്രമ സമയമായും പകലിനെ ഉപജീവനമാര്‍ഗം തേടുവാനുള്ള നേരവുമായിട്ടാണ് ഖുര്‍ആന്‍ വിവരിക്കുന്നത്. ഇസ്‌ലാമിക നിയമ സംഹിത ഈ ആവശ്യങ്ങളെ വിനിയോഗിക്കാന്‍ വിശ്വാസികളെ സജ്ജമാക്കുന്ന വിധത്തിലാണുള്ളത്.
ഇവിടെ ഒരുകാര്യം വ്യക്തമാണ്. അന്നും ഇന്നും കാലത്തിന് ഒരേ ഒഴുക്കാണ്. ഗതിമാറിയിട്ടില്ല, വേഗത കൂടിയിട്ടില്ല, എന്നിട്ടും തിരക്ക് പിടിച്ച മനുഷ്യ ജീവിതം കഥയായി, കവതിയായി കണ്ണീരായി മനം മടുപ്പിക്കുന്നു. തിരക്കിന് കാലവുമായി ഒരു ബന്ധവുമില്ല. രാത്രി രോഗം മൂര്‍ഛിച്ച് കിടക്കയില്‍ കിടന്ന് ഞെരിപിരികൊള്ളുമ്പോള്‍ നേരം വെളുപ്പിക്കാന്‍ പെടുന്ന പാടെത്ര. അതേ സമയം ഇന്റര്‍നെറ്റിനും മൊബൈലിനും മുന്നില്‍ സമയം പഴാവുന്നത് അറിയാറേയില്ല. ഇവ വ്യക്തമാക്കിത്തരുന്നത് ഘടികാരത്തിന് നമ്മുടെ ചലനനിശ്ചലനവുമായി ഒരു ബന്ധവുമില്ലെന്നാണ്.
തിരക്ക് പിടിച്ച ജീവിതം എന്നതിന് കാലവുമായി ബന്ധമില്ലെന്ന് മനസ്സിലാക്കിയ സ്ഥിതിതിക്ക് പിന്നെ എന്തുകൊണ്ട് ആത്യാവശ്യ കാര്യങ്ങള്‍ പോലും ചെയ്യാന്‍ നമുക്ക് നേരം ലഭിക്കാതെ വരുന്നു. അഭിലാശങ്ങളും അതിമോഹങ്ങളും നമ്മെ വേട്ടയാടുന്നത് കൊണ്ടാണ് ജീവിതം തിരക്കു പിടച്ചതാവുന്നത്. ഈ നവമോഹ-അഭിലാശങ്ങള്‍ക്ക് കണക്കറ്റ സമയവും ചെലവഴിക്കുന്നു. ഇത് സുവ്യക്തമാകണമെങ്കില്‍ നമുടെ പൂര്‍വികന്മാരെ എടുത്തു നോക്കിയാല്‍ മതി. അന്ന് മാനവ കുലം മണ്ണിനെ പ്രിയം വെച്ച കാലമായിരുന്നു. അവരാരും പ്രതേക അഭിലാശങ്ങളും ആഗ്രഹങ്ങളും കൂട് കൂട്ടിയവരായിരുന്നില്ല. പക്ഷെ പിന്നീട് മണ്ണോട് കൂടുതല്‍ ആശ്രയിക്കുമ്പോള്‍ പൊതുവെ വന്ന് ചേരാറുള്ള മടുപ്പ് ഒഴിവാക്കാന്‍ കലകളും കളികളും അവരുടെ നിത്യജീവിതത്തിലേക്ക് കടന്ന് വരികയായിരുന്നു. അധ്വാനത്തിന്റെയും ജീവിതസമ്മര്‍ദത്തിന്റെയും ഇടവേളകളില്‍ അല്‍പ്പം മാനസികോല്ലാസം ലക്ഷ്യം വെച്ചായിരുന്നു അവയുടെ തുടക്കം. ഒഴിവു വേളകളിലെ ഈ വിനോദങ്ങള്‍ക്ക് ഇന്നത്തേതുപോലെ പരിണാമ ഗുപ്തി ആദിമമനുഷ്യര്‍ സ്വപ്നത്തില്‍ പോലും നിനച്ചിരിക്കില്ല. പദങ്ങള്‍ക്കെല്ലാം വിരുദ്ധാര്‍ത്ഥം കൈവന്ന ആസുര കാലത്ത് കളിയും കാര്യമാണ്. ഈ വിനോദങ്ങളെ കാര്യമായി ശ്രദ്ധിച്ചു തുടങ്ങിയതോടെ ചിലര്‍ വിനോദങ്ങളെ ഉപജീവനമാര്‍ഗമായി സ്വീകരിച്ചു. ചിലര്‍ നിത്യാപയോഗ ഉപജീവനമാര്‍ഗമായ തൊഴിലുകളെ അയാസം ചെയ്ത് തീര്‍ക്കാന്‍ യന്ത്രങ്ങളും വിവിധയിനം ഉപകരണങ്ങളും ഉപയോഗിച്ചു. ശേഷിച്ച സമയം വിനോദങ്ങള്‍ക്ക് വേണ്ടി ചിലവഴിച്ചു. ശാസ്ത്രലോകം കണ്ടെത്തിയ ഈ ഉപകരണങ്ങള്‍ സത്യത്തില്‍ നാം നേടിയെടുത്ത സൗകര്യങ്ങളായിരുന്നു എന്നത് പോലും വിസ്മരിച്ചു. ഇത്രയധികം സൗകര്യങ്ങള്‍ കുന്ന് കൂടിയിട്ടും നമുക്ക് സമയം തികയാതെ വരുന്നൂ. എന്ത്‌കൊണ്ട് ?. ഉത്തരം കുമിഞ്ഞ് കൂടിയ നമ്മുടെ ആഗ്രഹങ്ങളാണ് സമയത്തെ ഈ കാലമത്രയും കൊല്ലാകൊല ചെയ്തിരുന്നത്. വെട്ടിപ്പിടിച്ച മോഹങ്ങളിലൊന്നും മതിവരാതെ നാം വീണ്ടും വീണ്ടും അടുത്ത അഭിലാശം പൂവണിയാനായി തെണ്ടിത്തിരയുന്നു. പടുത്തുയര്‍ത്തിയ മനകോട്ടയാണെങ്കില്‍ ഏത് കാറ്റിലും കോളിലും കൂപ്പുകുത്തുന്ന മട്ടിലാണുള്ളത്. ഇനി ആരും തകര്‍ക്കാനില്ലായെങ്കില്‍ ഒരുവനുണ്ട് നിഴല്‍പോലെ ഒരോ മനക്കോട്ടകളെയും തകര്‍ത്തെറിഞ്ഞ് കൊണ്ടിരിക്കുന്ന അവന്റെ മുമ്പില്‍ കൊലകൊമ്പനും മുട്ട് മടക്കിയ ചരിത്രമേയൊള്ളൂ. മരണമാണത്. ഏത് ചരിത്രവും അവന് വഴിമാറിയതായിട്ടേ കേട്ടിട്ടുള്ളൂ. നമുക്കും പ്രതീക്ഷിക്കാം. അവന്‍ വരും. വരാതിരിക്കില്ല. അന്ന് ആഗ്രഹങ്ങള്‍ക്ക് അറുതിവരും.
പല പണ്ഡിതന്മാരും ദുന്‍യാവിനെ നായയോട് ഉപമിച്ചതിന്റെ പിന്നിലെ രഹസ്യവും ഇതാണ്. മരണമെന്ന സ്ത്യത്തെ വിസ്മരിച്ച് ദുന്‍യാവിന് പിന്നാലെ ഓടുകയാണെങ്കില്‍ ഓടിയത് മിച്ചം എന്ന് പറയേണ്ടിവരുമെന്നും അവനെ ഉപേക്ഷിച്ച് തിരിഞ്ഞോടുകയാണെങ്കില്‍ അവന്‍ പിന്നാലെ ഓടിവരുന്നമെന്നും അവര്‍ക്കറിയാവുന്ന്ത് കൊണ്ട് പണ്ഡിതന്മാര്‍ അതില്‍ നിന്ന് പിന്മാറി. സൂഫീ ചരിത്രങ്ങള്‍ എടുത്ത് നോക്കിയാല്‍ ഈ ഉപമയുടെ ആശയം നമുക്ക് വ്യക്തമാവുന്നതുമാണ്.
അല്ലാഹുവിന് പാണ്ഡിത്യത്തിന്റെ നിറകുടങ്ങളായ ചില സൃഷ്ടികളുണ്ട്. അവര്‍ ദുന്‍യാവിലെ പകപ്പോരുകള്‍ ഭയന്ന് ദുന്‍യാവിനെ വെടിയും. ഇവിടം ശാശ്വതമായി വസിക്കുവാന്‍ പറ്റിയ രാജ്യമല്ലെന്ന് മനസ്സിലാക്കും. ഏത് സമയത്തും മുങ്ങിത്താഴുവാന്‍ സാദ്യതയുള്ള ഉള്‍കടലില്‍ അകപ്പെട്ട പോലെയാണ് അവര്‍ക്കിവിടം. നാളേക്ക് വേണ്ട നന്മകള്‍ കൊണ്ട് പണിതുണ്ടാക്കിയ തോണിയാണ് ഈ ആഴക്കടലില്‍ ആവശ്യമെന്ന് മനസ്സിലാക്കി അവര്‍ തുഴഞ്ഞ് രക്ഷനേടുമെന്നാണ് നവവി ഇമാം(റ) രിയാളു സ്വാലിഹീനിലൂടെ സൂഫിയാക്കളുടെ ചരിത്രം കവിതയായി നമുക്ക് വിവരിച്ചു തരുന്നത്.
കാലവുമായി യാതൊരു ബന്ധവുമില്ലാത്ത ജീവിതം തിരക്ക് പിടിച്ചതാവുന്നു എങ്കില്‍ നാം കൊഴിഞ്ഞ് പോയ കാലങ്ങളില്‍ നിന്ന് പൂര്‍ണമായും വ്യതിചലിച്ച് തുടങ്ങിയിട്ടുണ്ട് എന്ന് മനസ്സിലാക്കാം. ജീവിതം തിരക്കിലായിട്ടല്ല ഓടുന്നത്. നാം വെറതെ തിരക്കുപിടിപ്പിക്കുകയാണ്. യാത്രക്ക് തയ്യാറായി കാത്തിരിക്കുമ്പോള്‍ വണ്ടി അല്‍പ്പം വൈകിയാല്‍ തുടങ്ങുന്ന ബേജാറ് എന്തിനാണെന്ന് അറിയാത്തവരണ് നാം. അവിടെ കിടന്ന് വിയര്‍ക്കുന്നു. വണ്ടി എത്തിയാലെ പോകാന്‍ സാധിക്കൂ എന്നറിഞ്ഞിട്ടും ഈ ബേജാറ് എന്തിനാണ്. ഈ സന്ദര്‍ഭങ്ങില്‍ ഇനി എന്ത് ചെയ്യണം എന്നതിനെ കുറിച്ച് വിചിന്തനം നടത്തുകയോ വല്ല സ്വലാത്തും ചൊല്ലുകയോ ചെയ്തിരുന്നെങ്കില്‍ ആ സമയം നല്ല പോലെ നമുക്ക് പ്രയോജനപ്പെടുത്താമായിരുന്നു.
അശ്രദ്ധകൊണ്ട് നഷ്ടപ്പെടുന്ന ചില സമയങ്ങള്‍ നമ്മുടെ ജീവതത്തെ തിരക്ക് പിടിപ്പിക്കാറുണ്ട്. കളിക്കാനും സീരിയല്‍ കാണാനും ഷോപ്പിങ്ങിനും തുടങ്ങിയ നിരവധി അനാവശ്യ കാര്യങ്ങള്‍ക്ക് നേരം ചെലവഴിക്കുക. വെറുതെ പഴാകുന്ന ഈ സമയങ്ങള്‍ക്ക് ഒരു അതിര്‍ വരമ്പിട്ട് മതിയായ തോതില്‍ പരിധി നിശ്ചയിക്കാറില്ല. തിരുദൂതരും സഹചരും വിനിയോഗിച്ച സമയമാണ് നമുക്കുമുള്ളത്. അവര്‍ ചെയ്തുകൂട്ടിയ സല്‍കര്‍മങ്ങളേറെയാണ്. നാം ചെയതുകൂട്ടിയതാണെങ്കില്‍ വിരലിലെണ്ണാവുന്നതും. നമുക്ക് തന്നെ തിരിച്ചടിയായി നാം ചെയ്ത്ക്കൂട്ടുന്ന തിന്മകളാണെങ്കില്‍ കൂനിന്മേല്‍ കുരുവായി പെറ്റ് പെരുകുകയാണ്.
തിരക്ക് പിടിച്ച ലോക്കത്തില്‍ ഈ ചോദ്യം എന്നും പ്രസക്തമാണ്. ആദ്യകാലങ്ങളില്‍ മക്കള്‍ക്ക് വേണ്ടി ജീവിച്ച മതാപിതാക്കള്‍ ഇന്ന് അവര്‍ക്ക് വേണ്ടിയാണോ ജീവിക്കുന്നത് ? പലരും പറയുന്നതായി കേട്ടിട്ടുണ്ട് നാം സമൂഹത്തിന് വേണ്ടിയാണ് ജീവിക്കേണ്ടത്. കുടുംബത്തില്‍ മാത്രമായി ചുരുണ്ടുകൂടരുതെന്ന്. കുടുംബത്തില്‍ നിന്നാണ് സമൂഹം ഉണ്ടാകുന്നതെന്ന് അവര്‍ മനപ്പൂര്‍വം വിസ്മരിക്കാന്‍ ശ്രമിക്കികയാണിവിടെ. ഏതോ ചില ലക്ഷ്യങ്ങള്‍ കരസ്ഥമക്കാന്‍ മതാപിതാക്കളും മക്കളും നെട്ടോട്ടമോടുകയാണിന്ന്. ക്ഷീണതരായി മൂവന്തി നേരത്ത് പടികയറി വരുന്ന ഇവര്‍ പരസ്പരം മൗനിയായി അവരവരുടെ റൂമില്‍ അടഞ്ഞു കൂടുന്നു. സ്വകാര്യതയും സൗകര്യവും വലിച്ചു നീട്ടി നാലു ഭാഗത്തും ചുമരു പണിതതിനാല്‍ വീട്ടില്‍ മുഖാമുഖം ഇരിക്കേണ്ടിയും വരുന്നില്ല. അങ്ങനെ സ്വാര്‍ത്ഥയുടെ അതിര്‍ വരമ്പുകള്‍ ലംഘിച്ച് ഇന്റര്‍ നെറ്റില്‍ ചാറ്റിംങ്ങിലും ചീറ്റിംങ്ങിലുമായും സോഷ്യല്‍ നെററ്റ് വര്‍ക്കിലായും ഇവര്‍ നാളുകള്‍ തള്ളിനീക്കുന്നു. സ്വന്തം സ്വകാര്യതയുടെ മറ എത്രയാണ് വേണ്ടതെന്ന് അറിയാതെ കുടുംബാഗങ്ങള്‍ ടെന്‍ഷനും പ്രഷറും ശുഗറും മനസ്സില്‍ പേറി നടക്കുന്നു. രോഗ ശയ്യയിലേക്ക് മലര്‍ന്ന് വീഴുമ്പോയാണ് പലരുടെയും കണ്ണ് തള്ളുക. അത്‌കൊണ്ട് എന്ത് പ്രയോജനം. അവിടെ കിടന്ന് വിരല് കടിക്കാം. കണ്ണീര് വാര്‍ക്കാം. തിരിഞ്ഞ് നോക്കാന്‍ ആരുമുണ്ടാവില്ലെന്ന് മാത്രം.
കാലമില്ലാത്ത ഒരു ലോകത്തേക്ക് യാത്ര പോകേണ്ടവരാണെന്ന് വിശ്വസിക്കുന്ന നാം ഇപ്പോഴും ഒരു ശുഭ ദിനത്തെ പ്രതീക്ഷിച്ചിരിക്കുകയാണ്. വരുമെന്ന് പ്രതീക്ഷിച്ചിരിക്കുന്ന ആ ശുഭ ദിനം നമ്മുടെ ആഗ്രഹങ്ങളേയും അഭിലാശങ്ങളേയും ആശ്രയിച്ചാണ് പിറവിയെടുക്കുന്നതെന്ന് മറന്നുപോവരുത്. ഭൂമിയിലുള്ളതെല്ലാം മനുഷ്യന് പടച്ചതാണെന്ന് പറഞ്ഞ അല്ലാഹു തന്നെയാണ് കാലത്തേയും നമുക്ക് വേണ്ടി പടച്ചത്. നാളെ നമ്മോട് വിചാരണ സമയത്ത് ഇതു സംബന്ധമായ ചോദ്യങ്ങള്‍ ചോദിക്കുന്നതുമാണ്. ബിസിയുടെ ഈ നശ്വരജീവിതത്തില്‍ വിശ്വാസികളായ നമുക്ക് നല്ലത് ഈ ലോകത്ത് ഒരു വിദേശിയെ പോലെ ജീവിക്കലാണ്. അല്ലെങ്കില്‍ ഒരു വഴിയാത്രക്കാരനെ പോലെ. സ്വര്‍ഗാരമത്തില്‍ നിന്ന് വിദേശിയായി യാത്ര പോന്ന നമുക്കിവിടെ ആ ജീവിതം നയിക്കലാണ് നല്ലത.് മുത്ത് നബി പ്രത്യേകം ശ്രദ്ധ ചെലുത്താന്‍ ഇബ്‌നു ഉമര്‍ (റ) ന്റെ തോളത്ത് പിടിച്ച് പഠിപ്പിച്ച ഹദീസുമാണിത്.
No comments:
Post a Comment