A blog about health and wealth

3/21/18

സീറത്തുന്നബി(സ്വ) ക്രോഡീകരണ ചരിത്രം



തിരുനബി(സ്വ)യുടെ ജീവചരിത്രത്തിലെ സംഭവ വികാസങ്ങളും സ്വഭാവഗുണങ്ങളും ജീവിതശൈലികളും അടയാളപ്പെടുത്തുന്ന സീറത്തുന്നബി സമീപ കാലങ്ങളില്‍ വൈവിദ്ധ്യമാര്‍ന്ന ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. അതിന് വിവിധ നിമിത്തങ്ങളുണ്ടാകാമെങ്കിലും ചരിത്രം തന്നിഷ്ട പ്രകാരം വളച്ചൊടിക്കുന്ന വര്‍ത്തമാന കാലസാഹചര്യത്തില്‍ മുസ്‌ലിംകള്‍ സീറത്തുന്നബിയും അതിന്റെ ഉറവിടവും അറിഞ്ഞിരിക്കേണ്ടതുണ്ട്. ഇസ്‌ലാമിലെ പുത്തനാശയ വിഭാഗവും മുസ്‌ലിം ശത്രു പക്ഷവും ഒരുപോലെ തിരുത്തി എഴുതുന്ന ചരിത്രത്തെ തനിമയോടുകൂടി നിലനിര്‍ത്താന്‍ ചരിത്രവും അതിനായ് സ്വീകരിച്ച അവലംബ കൃതികളും മനസ്സിലാക്കി പ്രതികരിക്കുക എന്നതു മാത്രമാണ് ഒരു പോംവഴി.

സീറത്തുന്നബിയുടെ നിര്‍മാണത്തിന് സഹായിയായി വര്‍ത്തിച്ച ഗ്രന്ഥങ്ങള്‍ വിവിധ ഇനങ്ങളാണ്. ആദ്യകാലങ്ങളില്‍ ഈ ഗ്രന്ഥങ്ങള്‍ മഗാസി എന്ന വിശേഷണത്തിലാണ് അറിയപ്പെട്ടിരുന്നത്. നബി (സ്വ)പങ്കെടുത്ത യുദ്ധങ്ങളെ പരാമര്‍ശിക്കുന്ന മഗാസിയില്‍ യുദ്ധങ്ങള്‍ മാത്രമല്ല നബി (സ്വ)യുടെ ജീവചരിത്രവും സമകാലിക സംഭവങ്ങളും രേഖപ്പെടുത്തപ്പെട്ടിരുന്നു. തിരുദൂതര്‍(സ്വ)യുടെ മൊഴിയും, കര്‍മവും, മൗനാനുവാദവും ഉള്‍പ്പെടുന്ന ഹദീസില്‍ നിന്ന് ഏറെ വിഭിന്നമായ സീറയുടെ പ്രധാന സവിശേഷത സംഭവങ്ങളെ കാലാനുസൃതം ക്രോഡീകരിക്കുന്നതിലാണ്. ഹദീസില്‍ നബി(സ്വ)യുടെ ചില ജീവിത സംഭവങ്ങളെ പരാമര്‍ശിക്കുന്നുണ്ടെങ്കിലും അതിന് പ്രത്യേക കലാനുസൃതമായ ക്രമീകരണങ്ങളുണ്ടാവുകയില്ല. സീറയെ സംബന്ധിച്ചുള്ള ആധികാരിക വിവരങ്ങള്‍ ലഭിക്കുന്നത് ഹദീസ് ഗ്രന്ഥങ്ങളുടെ സഹായത്തോടെയാണെന്നതില്‍ യാതൊരു തര്‍ക്കവുമില്ല.

സീറത്തുന്നബിയുടെ ക്രോഡീകരണത്തിന് സഹായിച്ച സുപ്രധാന സ്രോതസ്സുകളായി പരിഗണിക്കപ്പെടുന്നത് വിശുദ്ധ ഗ്രന്ഥങ്ങളായ ഖുര്‍ആനും ഹദീസും മഗാസിയും ചരിത്രവും തഫ്‌സീറും അസ്മാഉ രിജാലും ശമാഇലും ദലാഇലും അസ്സാറും അഖ്ബാറും കവിതകളുമായിരുന്നു.

വിശുദ്ധ ഖുര്‍ആന്‍


അല്ലാഹുവിന്റെ പദവും ആശയവുമുള്‍ക്കൊള്ളുന്ന വിശുദ്ധ ഖുര്‍ആന്‍, തിരുനബി(സ്വ)യുടെ ജീവിത കാലത്തെ സുപ്രധാന ഭാഗം വിവരിക്കുന്നതിനാല്‍ സീറയുടെ ചരിത്ര ക്രോഡീകരണത്തിന് പ്രധാന പങ്കു വഹിക്കുന്നുണ്ട്. ഖുര്‍ആന്‍ ദിവ്യവെളിപാടായി ലഭിച്ചത് തന്നെ നബി(സ്വ)ക്കായിരുന്നു. തിരുനബി ജീവിതത്തിന്റെ പ്രാരംഭ ഘട്ടവും അനാഥത്വത്തിന്റെ കാലവും പട്ടിണി പരിവട്ടവും യൗവന കാലത്തെ സാമ്പത്തിക സാഹചര്യങ്ങളും സത്യന്വേഷണത്വരയും പ്രവാചകനായുള്ള തിരഞ്ഞെടുപ്പും ഇസ്‌ലാമിലേക്ക് ക്ഷണിക്കലും ജനതയുമായുള്ള പ്രബോധനം പ്രവര്‍ത്തനവും കാഫിറുകളുടെ പ്രതിഷേധവും ഇസ്‌ലാമിന്റെ വ്യാപനവും മിഅ്‌റാജും ഹബ്‌സയിലേക്കുള്ള പലായനവും മദീനയിലേക്കുള്ള ഹിജ്‌റയും ഗസ്‌വത്തിന്റെ പ്രാധാന്യവും യുദ്ധങ്ങളും അവിടുത്തെ കുടുംബ ജീവിതവും സ്വഭാവവും ശീലങ്ങളുമെല്ലാം വിശുദ്ധ ഖുര്‍ആനില്‍ പ്രതിബാധിക്കുന്നുണ്ട്. സര്‍ വില്ല്യം മോറ് പറയുന്നു 'വിശുദ്ധ ഖുര്‍ആനില്‍ നബി (സ) തങ്ങളുടെ സീറയും ഇസ്‌ലാമിന്റെ പ്രാരംഭഘട്ടത്തിലെ പ്രധാന ഭാഗങ്ങളുമുണ്ടെന്ന് പറയുന്നതില്‍ അതിശയോക്തിയില്ല. ആയതിനാല്‍ നബി(സ)യുടെ മതപരമായ വിശ്വാസങ്ങളും വ്യക്തിപരമായ ജീവിതവും സമൂഹിക ഇടപെടലുകളുമെല്ലാം ആധികാരികമായി വിശുദ്ധ ഖുര്‍ആനില്‍ നമുക്ക് കാണാവുന്നതാണ്. ഖുര്‍ആനാകുന്നത് നബി(സ) തങ്ങളുടെ സ്വഭാവത്തെയും സീറയെയും പ്രതിഫലിപ്പിക്കുന്ന ഒരു ദര്‍പ്പണമാണ്. അവിടുത്തെ സ്വഭാവം ഖുര്‍ആനായിരുന്നെന്ന് ആയിശ(റ)തന്നെ വ്യക്തമാക്കുന്നുണ്ടല്ലോ.

നബി(സ)യുടെ ഇരുപത്തിമൂന്ന് വര്‍ഷക്കാല ജീവിതത്തിലെ സീറയുടെ പ്രഥമ സ്രോതസ്സായ ഖുര്‍ആന്‍ എഴുതലും മനപ്പാഠമാക്കിവെക്കലുമായിരുന്നെങ്കിലും തിരുനബിയുടെ വഫാത്തിനു ശേഷം ഖുര്‍ആനൊരു ഗ്രന്ഥമായി ക്രോഢീകരിക്കാന്‍ അബൂബക്കര്‍ സിദ്ദീഖ് (റ) നിര്‍ബന്ധിച്ചിരുന്നു. ഉസ്മാന്‍ (റ) ക്രോഡീകരിക്കപ്പെട്ട ഈ ഖുര്‍ആനിന്റെ ആറ് കോപ്പികള്‍ ഇസ്‌ലാമിക ഭരണ പ്രദേശങ്ങളിലേക്കയച്ചിരുന്നു.

നബി(സ്വ) തങ്ങളുടെ ജീവിതം വിവിധ രൂപത്തില്‍ ചിത്രീകരിക്കുന്ന വിശുദ്ധ ഖുര്‍ആന്‍ സീറയൊ ചരിത്ര ഗ്രന്ഥമോ അവലംബിക്കാറുള്ള മാതൃകയിലല്ല എല്ലാം വിവരിച്ചിരിക്കുന്നത്. അവിടുത്തെ വര്‍ണ്ണനകളും ജീവിതാനുഭവങ്ങളും വിത്യസ്ഥ സ്ഥലങ്ങളിലും സന്ദര്‍ഭങ്ങളിലുമാണ് വിസ്തരിക്കുന്നത്. ഖുര്‍ആന്‍ ദൂതരെ പരിചയപ്പെടുത്തുന്നതിന് ഏറ്റവും പ്രാമുഖ്യം നല്‍കിയത് അല്ലാഹുവിന്റെ റസൂലും മനുഷ്യനുമായി എന്നതിനാണ്. മുഹമ്മദ്, അഹ്മദ്, മുസ്സമില്‍, മുദ്ദസിര്‍, ഹാദി, ശാഹിദ്, മുബഷിര്‍, നൂര്‍, റഹ്മത്തുല്‍ ആലമീന്‍, മലാഖമാരുടെ പ്രശംസ നേടിയെടുത്തവര്‍, അല്ലാഹുവില്‍ വിശ്വസിച്ചവര്‍ എന്നിവ ഖുര്‍ആന്‍ ദൂതരെ പരാമര്‍ശിക്കാനായി ഉപയോഗിച്ച നാമങ്ങളാണ്.

മക്കയിലെയും മദീനയിലെയും നബി (സ്വ)യുടെ ജീവിതം വിവരിക്കുന്ന വിവിധ സന്ദര്‍ഭങ്ങളുണ്ട് ഖുര്‍ആനില്‍.

  • യൗവന കാലത്തെ സാമ്പത്തിക സാഹചര്യം(93:6 8)
  • പ്രവാചകനാകുന്നതിനു മുമ്പുള്ള നബി(സ്വ)യുടെ ജീവിതം(29:48)
  • സത്യന്വേഷണ കാലം (93:7)
  • പ്രവാചകത്വം(3:164)
  • ദിവ്യവെളിപാട്(96:1 5)
  • മക്കയിലെ പ്രബോധനം(5:67) 
  • ഖുറൈശികളുടെ എതിര്‍പ്പും ക്രൂരതകളും(6:33 35)
  • ഇസ്‌ലാമിക മാര്‍ഗത്തിലെ പ്രതിസന്ധികള്‍(6:106 107)
  • മിഅ്‌റാജിലെ സംഭവങ്ങള്‍(17:1)
  • ഹബ്‌സയിലേക്കുള്ള മുസ്‌ലിംകളുടെ പലായനം(16:41)
  • നബി(സ്വ)യെ വധിക്കാനുള്ള പതദ്ധി(8:30)
  • മദീനയിലേക്കുള്ള പലായനം(9:40)
  • ഖുബാഅ് പള്ളി നിര്‍മാണം (9:108)
  • ബദര്‍ യുദ്ധം(3:123)
  • ഉഹ്ദ് യുദ്ധം (3:121 175)
  • അഹ്‌സാബ് യുദ്ധം(33:9 20)
  • ഹുനൈന്‍ യുദ്ധം(9:25 26)
  • തബൂഖ് യുദ്ധം(9:92 106,117 123)
  • ബൈഅത്ത് രിള് വാന്‍(48:18,19)
  • ഹുദൈബിയ്യ സന്ധി(48:2 27)
  • ഫത്ത്ഹ് മക്ക(17:81)
  • ഹജ്ജത്തുല്‍ വദാഅ്(5:3)
  • വൈവാഹിക ജീവിതം(33:2 51)
  • സമൂഹിക ബന്ധം(ആലു ഇംറാനിലെയും അല്‍ അഹ്‌സാബിലെയും ചില ആയത്തുകള്‍)
  • സ്വഭാവം ശീലങ്ങളും (തൗബയിലെയും ആലു ഇംറാനിലെയും അല്‍ അഹ്‌സാബിലെയും ചില ആയത്തുകള്‍)
  • നബി(സ്വ)യുടെ ഭാര്യമാര്‍ക്കുള്ള പ്രത്യേക ബഹുമതികള്‍(33:30 34)
  • സൈനബ (റ)യും സൈദ്(റ)വും തമ്മിലുള്ള വിവാഹവും വിവാഹ മോചനവും നബി(സ്വ) ശേഷം മഹതിയെ വിവാഹം ചെയ്തതും(33:37)
  • രാഷ്ട്രീയ ഇടപെടലുകള്‍(80:116)
  • പേര് പരാമര്‍ശിക്കാതെ ദൂതരുടെ ഉറ്റ സുഹൃത്തും സൗര്‍ ഗുഹയിലെ സംരക്ഷകനുമായ സിദ്ധീഖ് (റ)നെയും കൊടുവൈരിയായ അബൂ ലഹബിനെയും അവന്റെ ഭാര്യയെയും ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. ഖുര്‍ആന്‍ മായാജാല വിദ്യയില്‍ പടച്ചെടുത്തതാണെന്ന് വാദിച്ച് ഇസ്‌ലാമിനെ പരിഹസിച്ച, ഖാലിദു ബ്‌നു വലീദിന്റെ പിതാവ്, സമ്പന്നനും പ്രമാണിയുമായ വലീദു ബ്‌നു മുഗീറ, വ്യക്തിയുടെ നാമ വിശേഷണമില്ലാതെ ശക്തമായ ശിക്ഷക്ക് വിധേയമാണെന്ന സന്ദേശം ഖുര്‍ആനിലുണ്ട്. സുവ്യക്തമാക്കുകയാണെങ്കില്‍ ഖുര്‍ആന്‍ നബി(സ്വ)യുടെ ജീവിതാനുഭവങ്ങള്‍ക്ക് വളരെ പ്രാധാന്യം നല്‍കുന്നുണ്ട്. ആയതിനാല്‍ ഇതര ചരിത്ര ഗ്രന്ഥങ്ങളുടെ ആസാന്നിധ്യം പോലും നബി (സ്വ)യുടെ ജീവ ചരിത്രം ഗ്രഹിച്ചെടുക്കുന്നതിന് തടസ്സമാവില്ല.

പരിശുദ്ധ ഹദീസ്

വിശുദ്ധ ഖുര്‍ആനിനു ശേഷം, ഇസ്‌ലാമിക നിയമ സംഹിതയായ ശരീഅത്തിന്റെ അവലംബ ഗ്രന്ഥമാണ് തിരുദൂതര്‍(സ്വ)യുടെ മൊഴിയും, കര്‍മവും, മൗനാനുവാദവും ഉള്‍പ്പെടുന്ന നബിവചനങ്ങള്‍(ഹദീസ്). ഹദീസുകളും വെളിപാടുകളാണ്. എന്നാല്‍ ആശയം മാത്രമാണ് വെളിപാടായി ലഭിക്കുക. ഹദീസിലെ വചനങ്ങള്‍ നബി(സ്വ)യുടേതായിരിക്കും. വിശുദ്ധ ഖുര്‍ആനിനു ശേഷം സീറത്തു നബി ക്രോഡീകരണത്തില്‍ പ്രധാന പങ്കുവഹിച്ചതും ഹദീസു തന്നെയാണ്. വളരെ ശ്രദ്ധയോടെയും വിശ്വാസ്തതയോടെയും ഹദീസ് ക്രോഡീകരിക്കാന്‍ മുസ്‌ലിം പണ്ഡിതന്മാര്‍ ശ്രമിച്ചിരുന്നു. വിശ്വസ്തരായ വ്യക്തിയില്‍ നിന്നു ലഭ്യമായത് മാത്രമാണ് അവര്‍ ക്രോഡീകരിക്കാന്‍ തിരഞ്ഞെടുത്തത്. വിശ്വസ്ത്വതയില്‍ ചെറിയ സംശയവുമുള്ള വ്യക്തിയുടെതാണെങ്കില്‍ പോലും അവരത് സ്വീകരിക്കാന്‍ തയ്യാറായിരുന്നില്ലെന്ന് സ്വഹീഹ് മുസ്‌ലിം വിവരിക്കുന്നുണ്ട്. യഥാര്‍ഥ രീതിയില്‍ തന്നെ തന്റെ ഉമ്മത്തിന് ഹദീസ് ലഭിക്കണമെന്ന് നിര്‍ബന്ധം നബി (സ്വ)ക്കുമുണ്ടായിരുന്നു. ശ്രോദ്ധാക്കളായ സ്വഹാബത്തിന് വ്യക്തമായി മനസ്സിലാകാന്‍ നബി(സ്വ) സാവകാശം സ്പഷ്ടതയോടെയാണ് വാക്കുകള്‍ ഉപയോഗിച്ചിരുന്നത്. മനസ്സില്‍ പതിയാന്‍ ചില പ്രധാന വിഷയങ്ങള്‍ ഊന്നി പറയുമ്പോള്‍ മൂന്ന് തവണയെങ്കിലും നബി(സ്വ)തങ്ങള്‍ ആവര്‍ത്തിക്കാറുണ്ട്.

എല്ലാം എഴുതിവെക്കുന്ന ശീലം അറബികള്‍ക്കില്ലാത്തതിനാലും ദിവ്യവെളിപാടുണ്ടാകുന്ന സമയത്ത് ഖുര്‍ആനും ഹദീസും കൂടിക്കലരുമെന്ന് ഭയന്നതിനാലും തന്റെ വചനങ്ങള്‍ എഴുതിവെക്കുന്നതിനെ നബി(സ്വ) വിലക്കിയതിനാലും ഹദീസ് ക്രോഡീകരണത്തില്‍ ഗണ്യമായ കുറവുണ്ടായി. ഖുര്‍ആനാല്ലാതെ, തന്റെ വചനങ്ങള്‍ എഴുതരുതെന്നും അവ പറയുന്നതില്‍ പ്രശ്‌നമില്ലെന്നും രേഖപ്പെടുത്തിയവരുണ്ടെങ്കില്‍ മാഴ്ച്ചുകളയണമെന്നുമുള്ള നബി(സ്വ)യുടെ താക്കീത് ഹദീസ് ക്രോഡീകരിക്കുന്നത് വിലക്കിയതിനും അബ്ദുള്ളാഹിബ്‌നു അംറുബ്‌നുല്‍ ആസ്വി (റ)നെ പോലുള്ള ചില തിരുസഹചരെ ഇതില്‍ നിന്നൊഴിവാക്കിയത് ക്രോഡീകരണത്തെ പൂര്‍ണമായും എതിര്‍ത്തിരുന്നില്ലെന്നതിനും തെളിവാണ്.

നബിവചനങ്ങള്‍ സമാഹരിച്ച ആദ്യത്തെ അനൗദ്യോഗിക ഏടുകളില്‍ ചിലതാണ്  അബ്ദുള്ളാഹിബ്‌നു അംറുബ്‌നുല്‍ ആസ്വി (റ)ന്റെ അസ്വഹീഫത്തു സ്വാദിഫത്തും അബ്ദുള്ളാഹിബ്‌നു അബീ ഔഫ്, അബീ മൂസല്‍ അശ്അരി, ജാബിറുബ്‌നു അബ്ദില്ല (റ) എന്നിവരുടെ ഹദീസ് താളുകളും. ഹദീസ് ശേഖരിക്കുന്നവരും എഴുതിവെക്കുന്നവരും വര്‍ധിക്കുകയും ഹൃദ്യസ്ഥമാക്കിയവര്‍ കുറയുകയും വ്യാജ പ്രവാചകരുടെയും കളവ് പ്രചാരകരുടെയും  നവീനവാദികളുടെയും കൈകടത്തലുകള്‍ക്ക് സാധ്യതയേറുകയും  ചെയ്തതിനാല്‍ പിന്‍ഗാമികള്‍ ഹദീസ് വിശ്വസ്ത്തരില്‍ നിന്ന് ശേഖരിക്കാനും ക്രോഡികരിക്കാനും പ്രത്യേകം ശ്രദ്ധചെലുത്തി. ഇല്ലെങ്കില്‍ നബി (സ്വ)യെയും ഇസ്‌ലാമിനെയും തെറ്റിധരിക്കാന്‍ സാധ്യതയുണ്ടെന്ന് അവര്‍ മനസ്സിലാക്കിയിരുന്നു. ഉമവിയ്യ ഭരണകാലത്ത് വിവിധ വിശ്വാസങ്ങള്‍ വെച്ചുപുലര്‍ത്തിയ മുസ്‌ലിംകള്‍, തന്തോനിവാദത്തിന് ഖുര്‍ആനികാധ്യായങ്ങളും നബിവചനങ്ങളും ദുര്‍വ്യഖ്യാനിച്ചപ്പോള്‍ ഭരണാധികാരി ഉമറുബ്‌നു അബ്ദുല്‍ അസീസ് (റ) അത്തരം ചെയ്തികളെ തടുക്കാന്‍ ഹദീസുകള്‍ ക്രോഡീകരിക്കാന്‍ ആജ്ഞാപിച്ചു. മക്കയിലെയും മദീനയിലെയും മുസ്‌ലിം പണ്ഡിതര്‍ വളരെ താല്‍പര്യത്തോടെ അതേറ്റെടുത്തു. ഒന്നാം നുറ്റാണ്ടിന്റെ അവസാനത്തില്‍  ഉമര്‍(റ) ന്റെ ആജ്ഞാനുവര്‍ത്തിയായി ആദ്യമായി ഔദ്യാഗികമായി ഹദീസ് ക്രോഡീകരിച്ചത് ഇബ്‌നു ശിഹാബിസ്സുഹ്‌രിയാണ്.

താബിഉകളെ പിന്തുടര്‍ന്ന രണ്ടാം നുറ്റാണ്ടിലെ തലമുറ നബിവചന പഠന ശാഖക്ക് ചില വിഷയങ്ങളെ പരിഗണിച്ച് അധ്യായങ്ങളും തലകെട്ടുകളും ഉപതലകെട്ടുകളും കൊടുത്ത് വിശദീകരണം നല്‍കി. ഇമാം മാലികുബ്‌നു അനസ് (റ)ന്റെ മുവത്വയാണ് ഹദീസ് സമാഹാരത്തിലെ ആദ്യ പരിപൂര്‍ണ ഗ്രന്ഥം. അബൂ ഹനീഫ ഇമാമിന് കിതാബുല്‍ അസാര്‍ എന്ന നാമത്തിലൊരു ഹദീസ് ഗ്രന്ഥമുണ്ട്.

അബ്ബാസിയ്യ ഭരണകാലത്ത് ഹദീസ് സമാഹാരം കുടുതല്‍ പുഷ്ടിപ്പെട്ടു. ഹദീസ് ഗ്രന്ഥങ്ങളില്‍ ലോക പ്രസിദ്ധമായവ, ഇസ്‌ലമിലെ പ്രധാന അവലംബ കൃതികളായ സ്വിഹാഹു സിത്ത എന്ന പേരിലറിയപ്പെടുന്നു. അവ

  • അബൂ അബ്ദില്ലാഹി മുഹമ്മദുബ്‌നു ഇസ്മാഈലിബ്‌നി ഇബ് റാഹീമിബ്‌നില്‍ മുഖീറ (റ)ന്റെ സ്വഹീഹുല്‍ ബുഖാരി,
  • മുസ്‌ലിമുബ്‌നുല്‍ ഹജ്ജാജി അബുല്‍ ഹസനുല്‍ ഖുശൈരിയ്യി നയ്‌സാബൂരിയ്യി (റ)ന്റെ സ്വഹീഹു മുസ്‌ലിം,
  • മുഹമ്മദുബ്‌നു ഈസ അബൂ ഈസത്തുര്‍മുദീ(റ)ന്റെ ജാമിഉ തുര്‍മുദി,
  • സുലൈമാനുബ്‌നുല്‍ അശ്അസ് അബൂദാവൂദി സജസ്താനിയ്യില്‍ അസ്ദിയ്യ് (റ)ന്റെ സുനനു അബീ ദാവൂദ്,
  • മുഹമ്മദുബ്‌നു യസീദ് അബൂ അബുദില്ലാഹില്‍ ഖസ് വീനിയ്യ് (റ)ന്റെ സുനനു ഇബ്‌നി മാജ,
  • അഹ്മദുബ്‌നു ശുഐബി അബൂ അബ്ദി റഹ്മാനി അന്നസാഈയ്യ് (റ)ന്റെ സുനനു അന്നസാഇ
എന്നിവയാണ്.
ഹിജ്‌റ 256ല്‍ വഫാത്തായ ഇമാം ബുഖാരി(റ)ന്റെ സ്വഹീഹാണ് രചിക്കപ്പെട്ടവയില്‍ ഏറ്റവും പ്രബലം. ഇതില്‍ ആവര്‍ത്തനമുള്‍പ്പടെ ഏഴായിരത്തോളം ഹദീസുകളാണുള്ളത്. ഹിജ്‌റ 261ല്‍ വഫാത്തായ മുസ്‌ലിം ഇമാമിന്റെ സ്വഹീഹ് മുസ്‌ലിമില്‍ നാലായിരത്തോളം ഹദീസുകളാണുള്ളത്. നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഹാഫിള് ഇബ്‌നു മന്‍ദ: (വ: 395) നൈസാബൂരില്‍ വെച്ച് അഞ്ചു ലക്ഷം ഹദീസുകള്‍ ശേഖരിച്ചതായി സിയറു അഅ്‌ലാമുന്നുബലാഇല്‍ (വാള്യം 17 പേ 30) രേഖപ്പെടുത്തിയിട്ടുണ്ട്.

മഗാസി

നബി(സ്വ)തങ്ങള്‍ പങ്കെടുത്ത യുദ്ധങ്ങള്‍ പരാമര്‍ശിക്കുന്ന മഗാസി എന്ന ഗ്രന്ഥം സീറയുടെ ക്രഡീകരണത്തിന് ഏറെ സഹായിച്ചിട്ടുണ്ട്. യുദ്ധം എന്നാണിതിന്റെ അര്‍ഥമെങ്കിലും നബി(സ്വ)തങ്ങള്‍ പങ്കെടുത്ത യുദ്ധങ്ങള്‍ക്കാണ് മഗാസ് എന്നു പറയുന്നത്. പക്ഷേ ഇപ്പോളിതു പൊതുവെ  നബി(സ്വ) തങ്ങളുടെ ജീവിതത്തെ മുഴുവനായും പരാമര്‍ശിക്കുന്ന പദമായി മാറിയിട്ടുണ്ട്. സീറക്ക് മഗാസി എന്നും പറയാറുണ്ട്.

ഹദീസുകളുടെ ക്രോഡീകരണം തുടങ്ങിയ ഉമറുബ്‌നു അബ്ദുല്‍ അസീസിന്റെ കാലത്താണ് മഗാസിയുടെയും സീറയുടെയും കിതാബുകള്‍ രൂപീകൃതമായത്. പക്ഷേ അതിനു മുമ്പും അവയുടെ ചില മാതൃകകള്‍ കണ്ടിരുന്നു. സീറയുടെ ആദ്യ രചയിതാവായ ഇബ്‌നു ഇസ്ഹാഖിനെ പോലുള്ള താബീഉകളിലെയും താബിഉ താബിഉകളിലെയും ചില പണ്ഡിതര്‍ സീറയും മഗാസിയും രചിച്ചതായി ചരിത്രങ്ങളില്‍ കാണാവുന്നതാണ്. കാലാന്തരം അവരുടെ ഗ്രന്ഥങ്ങള്‍ കൈമോശം വന്നെങ്കിലും പിന്‍കാല ഗ്രന്ഥങ്ങളില്‍ അവയുടെ സൂചനകള്‍ ലഭ്യമാണ്.

ഉര്‍വത്തു ബ്‌നു സുബൈര്‍, വഹബുബ്‌നു മുനബ്ബിഹ്, അബ്ദുല്ലാഹിബിനു അബീബക്കര്‍, ആസിമുബ്‌നു ഉമര്‍ കതാദ, ഇബ്‌നു ശിഹാബു സുഹ്‌രി, മൂസ ബ്‌നു ഉഖ്ബ മഗാസി രചനകളിലെ പ്രമുഖരാണ്. ആദ്യമായി മഗാസിയും സീറയും ഗ്രന്ഥമായി രചിച്ചത് മുന്നാം ഖലീഫ ഉസ്മാനുബ്‌നു അഫാന്റെ മകന്‍, ഫിഖ്ഹിലും ഹദീസിലും മഗാസിയിലും പ്രാവീണ്യമുള്ള അബാനുബ്‌നു ഉസ്മാനാണ്. ഉസ്മാന്‍ (റ)ന്റെ മകനായതിനാല്‍ അദ്ദേഹത്തിന് ആധികാരികമായി നബി(സ്വ)തങ്ങളുടെ ജീവചരിത്രം അറിയാന്‍ ഒരുപാട് അവസരങ്ങള്‍ ലഭിച്ചിരുന്നു. മുഗീറബ്‌നു അബ്ദുല്‍ റഹ്മാന്‍ വിവരിച്ച മഗാസിയാണ് ആദ്യമായി അദ്ദേഹം രചിച്ചത്. പക്ഷേ അദ്ദേഹം രചിച്ച ഗ്രന്ഥങ്ങളിലെ ഒരു താളു പോലും ഇന്നേവരെ ലഭിച്ചിട്ടില്ല. മഗാസി രചനയിലെ പ്രധാനിയും ഹദീസ് പണ്ഡിതനുമായ ഉര്‍വത്തുബ്‌നു സുബൈറി(റ)ന്റെ ചില ഗ്രന്ഥങ്ങളിലെ ഏതാനും ഭാഗങ്ങള്‍ സീറ കിതാബുകളില്‍ സൂചിപ്പിക്കുന്നുണ്ട്. അല്‍മഗാസി എന്ന പേരിലുള്ള അദ്ദേഹത്തിന്റെ ഗ്രന്ഥം ഇതുവരെ കണ്ടെത്തിയിട്ടില്ല. മുഹമ്മദു ബ്‌നു ഇസ്ഹാഖും ത്വബ്‌രിയും ഉര്‍വത്തു ബ്‌നു സൂബൈറിന്റെ മഗാസിയിലെ ചില ഭാഗങ്ങള്‍ വിവരിച്ചിട്ടുണ്ട്.

ഉര്‍വത്തു ബ്‌നു സൂബൈറി(റ)ന് നബി (സ്വ)യുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഉര്‍വത്തിന്റെ പിതാവ് സുബൈറിബ്‌നു അവ്വാമിന് സ്വര്‍ഗം കൊണ്ട് സന്തോഷ വാര്‍ത്ത അറീക്കപ്പെട്ടവരിലൊരാളാണ്. സ്വഹാബിയുടെ മാതാവ് അസ്മാഉ ബിന്‍ത്തു അബീബക്കര്‍ (റ) ആയിരുന്നു. നബി (സ്വ)യുടെ പത്‌നിമാരിലൊരാളായ ആഇശാ, അസ്മാഅ് (റ)യുടെ സഹോദരിയുമായിരുന്നു. അതുകൊണ്ടു തന്നെ നബി (സ്വ)യുടെ ജീവിതത്തെ വ്യക്തമായി മനസ്സിലാക്കാന്‍ സാധിച്ച ഉര്‍വത്തിബ്‌നു സുബൈറിന്റെ ഗ്രന്ഥത്തില്‍ മറ്റു താബിഉകള്‍ രേഖപ്പെടുത്താത്ത വിവരങ്ങളടങ്ങിയിരുന്നു.

വഹബുബ്‌നു മുനബ്ബയാണ് മഗാസി രചനയിലറിയപ്പെട്ട മറ്റൊരു വ്യക്തി. മത ഗ്രന്ഥങ്ങളിലും ക്രസ്തവ ജൂത ഗ്രന്ഥങ്ങളിലും പ്രത്യേക താല്‍പര്യമുള്ള വഹബ് ബ്‌നു മുനബ്ബയുടെ വിവരണങ്ങള്‍ അബ്ദുള്ളാഹി ബ്‌നു അബ്ബാസ്, അബൂ ഹൂറൈറ, ജുബൈര്‍ (റ) എന്നിവരില്‍ ലഭിച്ചവയായിരുന്നു.

താബിആയ ആസിം ബ്‌നു ഉമര്‍ (റ)നോട് ഡമസ്‌ക്കസിലെ പള്ളിയില്‍ താമസിക്കുവാനും അവിടുത്തെ ജനതയെ മഗാസി പഠിപ്പിക്കുവാനും ഉമറുബ്‌നു അബ്ദില്‍ അസീസ് നിര്‍ദ്ദേശിച്ചിരുന്നു. ആസിം (റ)ന്റെ വിവരണത്തിലെ പ്രധാന ഭാഗം ഇസ്‌ലാമിന്റെ പ്രാരംഭ ഘട്ടവും നബി (സ്വ)യുടെ മക്കയിലെ ജീവിതവുമാണ്. ഇബ്‌നു ഇസ്ഹാഖും വാഖിദും ആസിംബ്‌നു ഉമറിന്റെ ഗ്രന്ഥത്തിലെ ചിലത് എടുത്തെഴുതിയിട്ടുണ്ട്.

പ്രമുഖ താബിഅ് ഇബ്‌നു ശിഹാബു സുഹ് രി (റ) ഹദീസും തഫ്‌സീറും ഫിഖ്ഹും ചരിത്രവും മഗാസിയും രചിക്കുന്നതില്‍ വളരെ തല്‍പരനായിരുന്നു. തന്റെ ആദ്യകാല ജിവിതം മദീനയില്‍ ചിലവയിച്ച് അബാനു ബ്‌നു ഉസ്മാന്‍, ഉര്‍വത്തു ബ്‌നു സുബൈര്‍, സഈദുബ്‌നു മുസയ്യബ്, അലിയ്യു ബ്‌നു ഹുസൈന്‍(റ) എന്നിവരുടെ സഹചാരിയാകാന്‍ സാധിച്ച വ്യക്തിയാണ് ഇബ്‌നു ശിഹാബു സുഹ് രി.

സീറയുടെ ആദ്യ രചയിതാവായ മുഹമ്മദു ബ്‌നു ഇസ്ഹാഖിബ്‌നു യാസര്‍ (റ)ന്റെ കിതാബു മഗാസി യുടെ മൂലകൃതിയിലെ ഏതാനും ഭാഗങ്ങള്‍ ഇന്നും ലഭ്യമാണ്. അദ്ദേഹത്തിന്റെ ഗ്രന്ഥം പൊതുവെ അറിയപ്പെടുന്നത് കിതാബുല്‍ മഗാസി വ സീര്‍ എന്ന നാമത്തിലാണ്. സീറത്തുര്‍റസൂല്‍ എന്ന ഇബ്‌നു ഹിശാമിന്റെ ഗ്രന്ഥത്തില്‍ ഇതിന്റെ ചില ഭാഗങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കിതാബിലെ മിക്ക ഹദീസുകളും താബിഉകളില്‍ പ്രസിദ്ധരായ ആസിമുബിനു ഉമര്‍, അബ്ദുള്ളാഹിബ്‌നു അബീബക്കര്‍, ഇബ്‌നു ശിഹാബു സുഹ് രി (റ)യില്‍ നിന്നാണ്.

ഫിഖ്ഹ്, ഹദീസ്, മഗാസി, ചരിത്രം എന്നിവയില്‍ വളരെ തല്‍പരനായിരുന്ന വാഖിദിന് മാലികുബ്‌നു അനിസിനെ പോലുള്ള ഹദീസ് രചിയിതാക്കളുമായി അടുത്ത ബന്ധമുണ്ടായിരുന്നു. വാഖിദിന്റെ സീറയുമായി ബന്ധപ്പെട്ട സുപ്രധാന രചനകളാണ് അസ്സീറ, വഫാത്തുന്നബി, അസവാജുന്നബി, അല്‍ മഗാസി.

മറ്റു ചരിത്ര ഗ്രന്ഥങ്ങളിലും സീറയുടെ ചില ഭാഗങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇബ്‌നു ഹിശാമി(റ)ന്റെ സീറത്തു റസൂലുള്ള അതിന്റെ മൂലകൃതിയോട് കൂടെ ഇന്നും പരിപൂര്‍ണമായും ലഭ്യമാണ്. അദ്ദേഹത്തിന്റെ പൂര്‍ണ നാമം അബൂ മുഹമ്മദ് അബ്ദുല്‍ മലികുബ്‌നു ഹിശാം എന്നാണ്. പ്രസിദ്ധ മഗാസി ഗ്രന്ഥങ്ങളില്‍ ചിലത്

  • അബൂ സഅദ് അബ്ദുല്‍മലികിന്റെ ശറഫുല്‍ മുസ്ഥഫ
  • ഖാസിം അബ്ദുഹ്മാന്റെ അറൗളല്‍ അനഫ്
  • അബ്ദു റഹ്മാന്‍ ജൗസിന്റെ ശറഫുല്‍ മുസ്ഥഫ
  • യൂസുഫുബ്‌നു അബ്ദുല്‍ബറിന്റെ സീറത്തു ഇബ്‌നു അബ്ദുല്‍ ബര്‍ര്‍

ചരിത്രം

ചരിത്ര ഗ്രന്ഥങ്ങള്‍ സീറയല്ലെങ്കിലും ഇസ്‌ലാമിക ലോകത്തെ ഭരണകര്‍ത്താക്കളുടെ നിലപാടുകളും ഇടപെടലുകളും സംഭവവികാസങ്ങളു പ്രതിപാതിക്കുന്നതിനിടയില്‍ നബി(സ്വ)യുടെ ജീവചരിത്രത്തിലെ ചില വിഷയങ്ങള്‍ വിശദീകരിച്ചോ, ചുരുക്കിയോ വിവിരച്ചെന്നു വരാം. മഗാസിയില്‍ പരാമര്‍ശിക്കാറുള്ള സംഭവങ്ങളോട് സദൃശ്യമായ ചിലതു പഴയ കാല ചരിത്ര ഗ്രന്ഥങ്ങളില്‍ കാണുന്നുണ്ട്. നബി (സ്വ)യുടെ ജിവിതാനുഭവങ്ങള്‍ ചരിത്ര ഗ്രന്ഥങ്ങളില്‍ മാത്രം കണ്ടെന്നും വരാം.

വ്യത്യസ്ത സംഭവങ്ങള്‍ രേഖപ്പെടുത്തുന്നതിനൊപ്പം നബി(സ്വ)യുടെ വ്യക്തിത്വത്തെയും പരാമര്‍ശിക്കുന്ന ചരിത്ര ഗ്രന്ഥങ്ങള്‍ രചിച്ചവരാണ് അബൂമആശിര്‍ അല്‍സിന്ദി, വഖാദിയെ പോലുള്ളവര്‍. സീറയും മഗാസിയും ഉള്‍പ്പെടുന്ന ചരിത്ര രചനയില്‍ ഏറെ തല്‍പരനായ അബൂമആശിറിന്റെ ഗ്രന്ഥങ്ങളെല്ലാം നഷ്ടപ്പെട്ടെങ്കിലും ചില ഭാഗങ്ങള്‍ ത്വബ്‌രിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

വഖാദി രചിച്ച ഇരുപത്തി ഏഴ് ഗ്രന്ഥങ്ങളെ കുറിച്ച് ഇബ്‌നു നദീം വിവരിക്കുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ട കിതാബുല്‍ കബീര്‍ ഇപ്പോള്‍ നിലവിലില്ല. അതിന്റെ ചില ഭാഗങ്ങള്‍ തിബിരിയിലുണ്ട്. നബി(സ്വ)യുടെ സീറയും സ്വഹാബത്തിന്റെയും താബിഉകളുടെ ചരിത്രങ്ങളും വിവരിക്കുന്ന കിതാബുത്ത്വബഖാത്ത് വഖാദിയുടെ മറ്റൊരു ഗ്രന്ഥമാണ്. ഇതിലെ വലിയൊരു ഭാഗം ഇബ്‌നു സഅദ് ത്വബഖാത്തുല്‍ കബീറില്‍ പറയുന്നുണ്ട്. സീറയുടെ രചനക്ക് സഹായകമായ ചില കിതാബുകള്‍


  • ഇമാം ബുഖാരി(റ)യുടെ താരീഖു സ്വഈരി വല്‍ കബീരി
  • ഇബ്‌നു സഅദിന്റെ ത്വബഖാത്തുല്‍ കബീര്‍
  • ആബൂ ജഅ്ഫരിബ്‌നു മുഹമ്മദുബ്‌നു ജരീറു ത്വബ്‌രിയുടെ താരീഖു ത്വബ്‌രി
  • അബുല്‍ ഫറജ് അബ്ദു റഹ്മാനി ബ്‌നു ജൗസിയുടെ അല്‍ മുന്‍ത്തളിം
  • ഇബ്‌നു കസീറിന്റെ അല്‍ബിദായത്തു വന്നിദായ
  • ഇബ്‌നുല്‍ അസീറിന്റെ താരീഖുല്‍ കാമില്‍
  • അബ്ദു റഹ്മാനുബ്‌നു മുഹമ്മദിബ്‌നു കല്‍ദൂമിന്റെ തരീഖു ഇബ്‌നി കല്‍ദൂം
  • അല്‍മസ്ഊദിയുടെ അത്തമ്പീഹു വല്‍ ഇഷറാഫു
  • ശംസുദ്ദീന്‍ അബൂ അബ്ദുള്ളാഹി മുഹമ്മദുബ്‌നു അഹ്മദ് ദഹബിയുടെ താരീഖുല്‍ ഇസ്‌ലാം
  • അല്‍ മുഅയ്യദ് ഇസ്മാഈലുബ്‌നു അബില്‍ ഫിദാഇന്റെ താരീഖു അബില്‍ ഫിദാഅ്
  • അബൂബക്കര്‍ അഹ്മദുബ്‌നു അബീ ഖൈദമിന്റെ തരീഖു ബ്‌നി അബീ ഖൈദം

തഫ്‌സീറ്

വിശുദ്ധ ഖുര്‍ആന്റെ വ്യാഖ്യാനമായ തഫ്‌സീറാണ് തിരുനബി(സ്വ)യുടെ സീറ ഉള്‍പ്പെടുന്ന മറ്റൊരു ഗ്രന്ഥം. വിശുദ്ധ ഖുര്‍ആനിലെ അന്തരാര്‍ത്ഥവും വിധിവിലക്കും വ്യക്തമാകാന്‍ വിരചിതമായതാണ് വ്യാഖ്യാനങ്ങള്‍. തിരുനബി (സ്വ)യുടെ ജീവിതാനുഭവങ്ങളുള്‍പ്പെടുന്ന ഖുര്‍ആന്‍ സീറയുടെ രചനക്ക് കാര്യമായി സഹായിച്ചിട്ടുണ്ട്. ഖുര്‍ആനികാശയങ്ങള്‍ സുവ്യക്തമാവാന്‍, ദ്വയാര്‍ത്ഥത്തിനോ അവ്യക്തതതക്കോ സാധ്യതയുള്ള സൂക്തങ്ങള്‍ സ്പഷ്ടമാകാന്‍ അനുചരര്‍ തിരുസാന്നിധ്യം തേടിയിരുന്നു. പിന്‍കാലത്ത് മക്കക്കാര്‍ ഇബ്‌നു അബാസ് (റ)ന്റെയും കൂഫക്കാര്‍ ഇബ്‌നു മസ്ഊദ് (റ)ന്റെയും വ്യാഖ്യാനങ്ങളില്‍ സായൂജ്യം കണ്ടെത്തി. പലരും സ്വഹാബികളെയോ അവരുടെ പിന്‍മുറക്കാരെയോ അതിനു വേണ്ടി തെരഞ്ഞെടുത്തിരുന്നു. നബി(സ്വ)യുടെ ജീവിതത്തിലെ ചില സംഭവങ്ങള്‍ വിവരിക്കുന്ന ആയത്തുകളുടെ വിശദീകരണത്തിനും അവയുടെ സന്ദര്‍ഭവും പശ്ചാത്തലവും കാലവും മനസ്സിലാക്കുന്നതിനും തഫ്‌സീറുകള്‍ ഏറെ സഹായകമായിട്ടുണ്ട്.

സ്വഹാബത്തിന്റെ കാലഘട്ടത്തില്‍ രചിച്ച തഫ്‌സീറുകള്‍ക്കാണ് ഇന്നും കൂടുതല്‍ പ്രധാന്യം. കാരണം അവര്‍ വിവരിക്കുന്നത് ഒന്നിരിക്കല്‍ റസുലുള്ളാഹി(സ്വ)യില്‍ നിന്നോ അല്ലെങ്കില്‍ പ്രമുഖ സ്വഹാബത്തില്‍ നിന്നോ കേട്ടതായിരിക്കും. ഇമാം ജലാലുദ്ദില്‍ സുയൂത്ത്വി എഴുതുന്നു: ഇസ്‌ലാമിലെ നാലു ഖലീഫമാരും അബ്ദുല്ലാഹിബ്‌നു മസ്ഊദ്, അബ്ദുല്ലാഹിബ്‌നു അബ്ബാസ്, ഉബയ്യുബ്‌നു കഅബ്, സയിദുബ്‌നു സാബിത്ത്, അബൂ മൂസല്‍ അശ്അരി, അബ്ദുല്ലാഹിബ്‌നു സുബൈര്‍(റ) തുടങ്ങിയവരാണ് മുഫസിരീങ്ങളില്‍ പ്രമുഖര്‍. സ്വഹാബത്തിലെ മറ്റു മുഫസ്സിരീങ്ങള്‍ അനസുബ്‌നു മാലിക്, അബൂ ഹൂറൈറ, അബ്ദുല്ലാഹിബ്‌നു ഉമര്‍, ജാബിറുബ്‌നു അബിദില്ലാഹ്, അബ്ദുല്ലാഹിബ്‌നു ആംറുല്‍ആസ്, ആയിശ (റ). സ്വഹാബത്തിന്റെ കാലത്തെ വളരെ പ്രസിദ്ധ തഫ്‌സീര്‍ അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ)ന്റെ തഫ്‌സീറു ഇബ്‌നു അബ്ബാസാണ്. രണ്ടാമത്തെ പ്രസിദ്ധ തഫ്‌സീര്‍ ഉബയ്യുബ്‌നു കഅ്ബ് (റ)ന്റേതായിരുന്നു. താബിഉകളും താബിഉതാബിഇകളും തന്റെ സമയം തഫ്‌സീര്‍ രചനക്കായി നീക്കി വെച്ചിരുന്നു. സ്വഹാബത്തിന്റെ കാല ഘട്ടത്തിലെ തഫ്‌സീറുകള്‍ പരിപൂര്‍ണമായിരുന്നില്ല. ഹിജ്‌റ രണ്ടാം നുറ്റാണ്ടിലാണ് തഫ്‌സീറുകള്‍ സര്‍വസാധരണയായി കണ്ടു തുടങ്ങിയത്. ചില പ്രസിദ്ധ തഫ്‌സീറുകള്‍


  • മുഹമ്മദുബ്‌നു ജരീര്‍ അബൂ ജഅ്ഫറുത്വബ്‌രിയ്യ് (റ) ന്റെ ജാമിഉല്‍ ബയാന്‍ ഫീ തഅ്‌വീലുല്‍ ഖുര്‍ആന്‍,
  • ഫഖ്‌റുദ്ദീന്‍ റാസി എന്ന പേരിലറയിപ്പെടുന്ന അബൂ അബിദില്ലാഹി മുഹമ്മദുബ്‌നു ഉമറുബ്‌നുല്‍ ഹസനുബ്‌നുല്‍ ഹുസൈനി അത്തൈമിയ്യി റാസിയുടെ മഫാത്തീഹുല്‍ ഖൊയ്ബ്
  • അബൂ അബിദില്ലാഹി മുഹമ്മദുബ്‌നു അഹ്മദ് ശംസുദ്ദീനില്‍ ഖുര്‍ത്വുബിയുടെ അല്‍ ജാമിഉ ലി അഹ്കാമില്‍ ഖുര്‍ആന്‍
  • അബൂ മുഹമ്മദുല്‍ ഹുസൈനുബ്‌നു മസ്ഊദില്‍ ഫര്‍റാഇല്‍ ബഗ് വിയുടെ മആലിമുത്തന്‍സീല്‍
  • അബൂ ഹയ്യാന്‍ മുഹമ്മദുബ്‌നു യൂസുഫിന്റെ തഫ്‌സീറുല്‍ ബഹറുല്‍ മുഹീത്വ്
  • ഇസ്മഈല്‍ ഹിഖിയുടെ തഫ്‌സീറു റൂഹുല്‍ ബയാന്‍
  • നാസറുദ്ദീന്‍ അബുല്‍ ഖൈര്‍ അബ്ദുല്ലാഹിബ്‌നു ഉമറുല്‍ ബൈളാവിയുടെ അന്‍വാറുത്തന്‍സീല്‍ വ അസ് റാറുത്തഅ്‌വീല്‍
  • അബുസ്സുഊദ് മുഹമ്മദുബ്‌നു മുഹമ്മദിബ്‌നി മുസ്ത്വഫല്‍ ഇമാദിയുടെ ഇര്‍ഷാദുല്‍ അഖലി സലീമി ഇലാ മസായല്‍ കിതാബില്‍ കരീം
  • മഹല്ലി ഇമാമും സുയൂത്വി ഇമാമും ചേര്‍ന്ന് രചിച്ച തഫ്‌സീറുല്‍ ജലാലൈനി

അസ്മാഉ രിജാല്‍

കഠിന പ്രയത്‌നത്തിലൂടെ ചരിത്രകാരന്മാര്‍ രചിച്ച അസ്മാഉ രിജാലാണ് സീറയുടെ മറ്റൊരു സ്രാതസ്സ്. സ്വഹാബത്തായിരുന്നു നബി (സ്വ)യുടെ ജീവചരിത്രം വിവരിച്ചു തന്നിരുന്നതെങ്കില്‍ അവരില്‍ നിന്നതു സ്വീകരിച്ചത് താബിഉകളായിരുന്നു. ആയതിനാല്‍ ഹദീസിന്റെ പരമ്പരയില്‍ വിശ്വസ്തരാണോ എന്ന പരിശോധന അനിവാര്യമായിരുന്നു. കണക്കറ്റ മുഹദ്ദിസീങ്ങള്‍ ഈ ഉദ്യമത്തിനായി തന്റെ ജീവിതകാലം നീക്കി വെച്ചിരുന്നു. ഓരോ നാടുകളിലുമുള്ള മുഹദ്ദിസീങ്ങളെ നേരില്‍ കണ്ട് കൂടിക്കാഴച്ച് നടത്തി അവരുമായി ഒരുമിച്ച് താമസിച്ച് അവരുടെ വ്യക്തപരമായതും മറ്റുമുള്ള വിവരങ്ങള്‍ ശേഖരിക്കലായിരുന്നു ഇവര്‍ ചെയ്തിരുന്നത്. മരിച്ചവരാണെങ്കില്‍ അവരുമായി വസിച്ചിരുന്നവരെ നേരില്‍ കണ്ട് മുഹദ്ദിസിന്റെ വ്യക്തി ജീവിതത്തെയും മറ്റും ചോദിച്ചറിയുകയും ചെയ്യും. ഈ ചരിത്രമാണ് പിന്നീട് അസ്മാഉരിജാല്‍ എന്ന പേരില്‍ വിരചിതമായത്. ഇന്ന് ഈ വിഷയത്തില്‍ ലക്ഷക്കണക്കിന് മുഹദ്ദിസിന്റെ ജീവചരിത്രം ലഭ്യമാണ്. അസ്മാഉ രിജാലില്‍ അറിയപ്പെടുന്ന കിതാബുകള്‍
അബൂ അബ്ദുല്ലാഹി മുഹമ്മദുബ്‌നു സഅദിന്റെ അത്വബഖാത്തുല്‍ കുബ്‌റ
ഇബനു ഹജറുല്‍ അസ്ഖലാനിയുടെ തഹ്ദീബുത്തഹ്ദീബ്
ഇമാം ബുഖാരിയുടെ തവാരീഖ്


ദലാഇലു നുബുവ്വഃ

സീറയുടെ രചനക്ക് സഹായിച്ച ഗ്രന്ഥമാണ് ദലാഇലു നുബുവ്വയും. നബി(സ്വ) ആത്മീയമായതും മുഅ്ജിസത്തു പരമായതുമായ ചര്‍ച്ചകളാണ് ദലാഇലു നുബുവ്വയിലുള്ളത്. പ്രവാചകത്വത്തിന് തെളിവുകളായി ഉദ്ദരിക്കുക, നബി(സ്വ)യുടെ ജീവിത കാലത്തു നടന്ന സംഭവങ്ങള്‍ തന്നെയാണല്ലോ. ഖുര്‍ആനിലും ഹദീസിലുമുള്ള വിഷയങ്ങള്‍ ഇത്തരം ഗ്രന്ഥങ്ങളിലുണ്ടായിരിക്കും. ഈ വിഷയത്തില്‍ പ്രസിദ്ധമായ ചില ഗ്രന്ഥങ്ങള്‍

  • ഇബ്‌നു ഖദാതയുടെ ദലാഇലു നുബുവ്വ
  • അബൂ ഇസ്ഹാഖ് ഹര്‍ബിയുടെ ദലാഇലു നുബുവ്വ
  • അബൂബക്കര്‍ ജഅ്ഫറുബ്‌നു മുഹമ്മദുബിനുല്‍ ഹസനിന്റെ ദലാഇലുന്നുബവ്വഃ
  • അബൂ നഈമില്‍ ഇസ്ബഹാനിയുടെ ദലാഇലുനുബുവ്വ
  • ഇമാം സുയൂത്തിയുടെ ഉസ്താദായ അല്ലാമാ ജലാലുദ്ദീന്‍ ബുല്‍ഖൈനി രചിച്ച മുഅ്ജിസത്തുനബി(സ്വ)
  • ബൈഹഖിയുടെ ദലാഇലുന്നുബുവ്വ
  • അബൂബക്കര്‍ ജഅ്ഫറുബ്‌നു മുഹമ്മദിബ്‌നില്‍ ഹസനിബ്‌നി മുസ്തഫാളില്‍ ഫിര്‍യാബിയുടെ ദലാഇലുന്നുബുവ്വ
  • ഇമാം സുയുത്തിയുടെ ഖിസ്വസ്വുല്‍ കുബ്‌റ ഈ വിഷയത്തില്‍ ഒരു ആധികാരിക ഗ്രന്ഥമാണ്.

ശമാഇല്‍

നബി(സ്വ)യുടെ പ്രകൃതവും ജീവിത രീതികളും ശീലങ്ങളും വിവരിക്കുന്നതാണ് ശമാഇല്‍. ഇത്തരം വിഷയങ്ങള്‍ ഹദീസ് ഗ്രന്ഥങ്ങളില്‍ ദര്‍ശിക്കാമെങ്കിലും ശമാഇല്‍ ഈ വിഷയം മാത്രം വിവരിക്കാന്‍ വേണ്ടിയുള്ളതാണ്.

  • ഇമാം തുര്‍മുദിയുടെ അശ്ശമാഇലുല്‍ മുഹമ്മദീയ്യത്തു വല്‍ ഖസ്വാഇലുല്‍ മസ്വ്ത്വൂഫിയ്യ
  • ജലാലുദ്ദീന്‍ അബ്ദുറഹ്മാനിബ്‌നു അബീബക്കര്‍ സുയൂത്വിയുടെ അശമാഇലുശ്ശരീഫ
  • അഹ്മുദബ്‌നു മുഹമ്മദുബ്‌നു അലിയ്യിബ്‌നു ഹജറില്‍ ഹൈത്തമിയുടെ അശ്‌റഫുല്‍ വസാഇലി ഇലാ ഫഹ്മി ശമാഇല്‍
  • കാളി ഇയാളിന്റെ കിതാബുശ്ശിഫ
  • യൂസുഫുബ്‌നു ഇസ്മാഈലിബ്‌നി യൂസുഫിന്നബഹാനിയുടെ വസാഇലുല്‍ വുസ്വൂല്‍ ഇലാ ശമാഇലി റസൂല്‍ (സ്വ)
  • ഇവയെല്ലാം ഇതിനുതകുന്ന നല്ല ഉദാഹരണങ്ങളാണ്.


ആസാറ്, അഖ്ബാറ്

നബി(സ്വ)യുടെ വാസസ്ഥലം മക്കയും മദീനയുമായിരുന്നതിനാല്‍ ആ പ്രദേശത്തിന്റെ ചരിത്രം വിവരക്കുമ്പോള്‍ നബി(സ്വ)യുടെ ജീവ ചരിത്രവും ഉള്‍പ്പെടാറുണ്ട്. പൗരാണിക പട്ടണങ്ങളെയും ഗ്രാമങ്ങളെയും അവിടുത്തെ ജനങ്ങളെയും വിവരിക്കുന്ന ഇത്തരം ഗ്രന്ഥ രചനകള്‍ക്ക് പ്രധാന പങ്കു വഹിച്ചത് അസ്‌റഖിയെ പോലുള്ളവരാണ്. അദ്ദേഹത്തിന്റെ ഗ്രന്ഥമായ അഖ്ബാറു മദീനയാണ് ഈ വിഷയം ഉള്‍ക്കൊള്ളുന്ന ഏറ്റവും പഴക്കംചെന്ന ഗ്രന്ഥം. പട്ടണങ്ങളെ കുറിച്ചുള്ള വിവരണങ്ങളില്‍ ആധികാരിക ഗ്രന്ഥങ്ങളിലൊന്നാണിത്. ഫാകിഹിന്റെ അഖ്ബാറു മക്ക ഈ വിഷയത്തിലുള്ള മറ്റൊരു ഗ്രന്ഥമാണ്.

കാവ്യങ്ങള്‍

നബി(സ്വ)യുടെ സ്വീറ ലഭ്യമാകുന്നതിന് കവിതകളും ഒരു വലിയ പങ്കു വഹിച്ചി്ട്ടുണ്ട്. നബി (സ്വ)യുടെ പ്രശംസയും പ്രോത്സാഹനവും നല്ല മികവുറ്റ നിപുണരായ കവികള്‍ക്ക് ലഭിച്ചിരുന്നു. കാവ്യങ്ങള്‍ ശ്രവിക്കാനും രചനാ വൈഭവത്തില്‍ അത്ഭുതം കൂറി സംസാരിക്കാനും നബി (സ്വ) ഇഷ്ടപ്പെട്ടിരുന്നു. സാഹിത്യത്തിലെ ബൗദ്ധിക വൈജ്ഞാനിക വൈകാരിക തലങ്ങളെയും  കവിതയിലെ സാഹിത്യ നിര്‍മിതിയെയും നബി(സ്വ) വര്‍ണിച്ചത് സാഹിത്യത്തില്‍ മാസ്മരികതയുണ്ടെന്നും കാവ്യങ്ങളില്‍ തന്ത്രമുണ്ടെന്നും പറഞ്ഞാണ്. വിശുദ്ധ ഖുര്‍ആന്‍ നബി(സ്വ)യുടേയും അനുചരരുടേയും പ്രബോധനത്തിന് തടസ്സം സൃഷ്ടിച്ച അവിശ്വാസികളായ കവികള്‍ക്കെതിരെ, അവരെ പിന്തുടരുക അസുരവിത്തുകളായിരിക്കുമെന്ന വചനത്തിലൂടെ ആക്ഷേപശരം തൊടുത്തുവിട്ടാണ് പ്രതികരിച്ചത്. പള്ളിയില്‍ കവി ഹസ്സാനുബ്‌നു സാബിത്ത് (റ)ന് നബി(സ)യും സഹചരും കവിത ശ്രവിക്കാന്‍ ഒരു മിമ്പര്‍തന്നെ നല്‍കിയിരുന്നു. അവിശ്വാസികളുടെ ആക്ഷേപ സ്വരങ്ങള്‍ക്കും ഹാസ്യ കാവ്യങ്ങള്‍ക്കും പ്രതികരിക്കാന്‍ ഹസ്സാനുബ്‌നുസാബിത്ത്(റ) പോലുള്ളവര്‍ കാവ്യമായി തിരഞ്ഞെടുത്തത് നബി (സ്വ)യുടെ ഗുണവിഷേഷണങ്ങളും ചരിത്രവുമായിരുന്നു. കഅ്ബുബ്‌നു സുഹൈറിനെ പോലുള്ള ശത്രു ചേരിയിലെ ചില കവികള്‍ ഇസ്‌ലാം അശ്ലേശിക്കാന്‍ താല്‍പ്പര്യപ്പെട്ടപ്പോള്‍ തിരുസമക്ഷത്തില്‍ മാപ്പിരന്ന് നബി (സ്വ)യെ പ്രീതിപ്പെടുത്തുന്നതിന് അവിടുത്തെ വാഴ്ത്തിപ്പാടിയിരുന്നതായി കാണാം.

ഇസ്‌ലാമിന്റെ ആരംഭ കാലത്തുള്ള കവികള്‍ ജാഹിലീയ്യ കലത്ത് പ്രസിദ്ധമായവര്‍ തന്നെയായിരുന്നു. ഖുര്‍ആനിന്റെയും നബിവചനങ്ങളുടെയും സ്വാധീനം നിഴലിച്ചുകണ്ടിരുന്നതിനാല്‍ ഇസ്‌ലാമിക കാവ്യങ്ങള്‍  രചനയിലും രീതിയിലും രൂപത്തിലും ജാഹിലീയ്യ കാലത്തേതില്‍ നിന്ന് നേരിയ തോതില്‍ വ്യത്യസ്തത പുലര്‍ത്തിയിരുന്നു. എന്നാല്‍ അവ തമ്മില്‍ ആശയഗര്‍ഭത്തിലും, അകക്കാമ്പുകളിലും വളരെ വ്യതിരിക്തമായിരുന്നു.

യോദ്ധാക്കളുടെ ധീരതയും ധര്‍മിഷ്ടരുടെ വിശാല മനസ്‌കതയുമാണ് ജാഹിലീയ്യ യുഗത്തിലെ കവിതകളില്‍ വാഴ്ത്തിപ്പാടിയിരുന്നതെങ്കില്‍ ഇസ്‌ലാമിക കാലത്ത് പ്രതിസന്ധികള്‍ തരണം ചെയ്ത് വിശ്വാസത്തില്‍ അടിയുറച്ച് ജീവിച്ചവരുടെ മനോധൈര്യത്തെയാണ് പുകഴ്ത്തിയും പ്രശംസിച്ചും പാടിപറഞ്ഞത്. കാവ്യങ്ങള്‍ സീറ രചനക്ക് ഒരു മുതല്‍ക്കൂട്ടുതന്നെയായിരുന്നു. നബി(സ്വ)യുടെ കാലത്ത് ശത്രു പക്ഷത്തെ ഹാസ്യ കാവ്യങ്ങള്‍ക്ക് പ്രത്യുത്തരം നല്‍കാന്‍ നബി (സ്വ)യെ വാഴ്ത്തിപ്പാടിയ മദീന നിവാസികളാണ് കാവ്യ ലോകത്തെ പ്രസിദ്ധരായ ഹസ്സാനുബ്‌നു സാബിത്ത്, ഖഅ്ബുബ്‌നു മാലിക്, അബ്ദുള്ളാഹിബ്‌നു റവാഹ (റ) എന്നിവര്‍. ഫളാലത്തു ലൈസ്, അബ്ബാസുബ്‌നു മുര്‍ദാസ്.

രണാങ്കളങ്ങളില്‍ വീരോതിഹാസം രചിച്ച യോദ്ധാക്കള്‍, വിശ്വാസികളായാലും അവിശ്വാസികളായാലും വധിക്കപ്പെടുമ്പോള്‍ അനുശോചനമറിയിക്കാന്‍ വൈവിധ്യമാര്‍ന്ന കാവ്യങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്. മതത്തെ പ്രതിരോധിക്കാനും, രാഷ്ട്രീയമായും വര്‍ഗീയമായും പോരടിക്കാനും, പോരാട്ടങ്ങളില്‍ വിജയം വരിക്കാനും, അനുശോചനങ്ങളറയിക്കാനും, അഭിമാനിക്കാനും, അപമാനിക്കാനും, അക്ഷേപിക്കാനും ഉപയോഗപ്പെടുത്തുക എന്നതാണ് ഇസ്‌ലാമിക കാലഘട്ടത്തുള്ള കവിതകളുടെ പ്രധാന ലക്ഷ്യം.

നബി(സ്വ)യുടെ കാലത്തുള്ള കാവ്യങ്ങള്‍ രണ്ടിനമാണ്. ഒന്ന് ജാഹിലീയ്യ കാലത്തെ അതേ മാതൃക പിന്തുടരുന്ന സാധാരണയുള്ള കവിതകള്‍. മറ്റൊന്ന് ഇസ്‌ലാമിക കവിത. ക്രിസ്താബ്തം 622ല്‍ നബി(സ്വ) മദീനയിലേക്ക് പ്രവേശിച്ചപ്പോള്‍ ഇസ്‌ലാമിന്റെ ഉന്നമനത്തിനും നിലനില്‍പ്പിനും വേണ്ടി നബി(സ്വ)യെ സഹായിക്കാന്‍ ഔസ്, ഖസ്‌റജ് ഗോത്രത്തിലെ കവികള്‍ തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായി ഹസ്സാനുബ്‌നു സാബിത്തിനെ പോലുള്ള പ്രമുഖ കവികളോട് നബി(സ്വ)യുമായി സഹകരിക്കാന്‍ അവശ്യപ്പെട്ടിരുന്നു. അന്ന് ഹസ്സാനുബ്‌നു സാബിത്തും കഅ്ബുബ്‌നു മാലിക്കും അബ്ദുള്ളാഹിബ്‌നു റവാഹയും മദീനത്തും, അബ്ദുള്ളാഹിബ്‌നു സബ്അരിയ്യും ളറാറുബ്‌നുല്‍ ഖത്ത്വാബില്‍ ഫഹരിയ്യും കഅ്ബുബ്‌നുല്‍ അശ്‌റഫും മക്കയിലും, ഉമയ്യത്തുബ്‌നു അബീ സ്വിലത്ത് ത്വാഇഫിലുമുള്ള പ്രസിദ്ധ കവികളില്‍പ്പെട്ടവരായിരുന്നു.

നബി(സ്വ)യുടെ കാലത്തുള്ള അതേ കെട്ടിലും മട്ടിലുമായിരുന്നു ഖുലഫാഉ റാശിദിന്റെ കാലത്തുള്ള കവിതകളും. ഇസ്‌ലാം വെടിഞ്ഞവര്‍ക്കെതിരെ പ്രയോഗിക്കാന്‍ സ്വദ്ധീഖ് (റ)ന്റെ കാലത്ത് ഒരുപാട് കാവ്യങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്. ചിലത് അവര്‍ക്കുള്ള താക്കീതിന്റെ സ്വരത്തിലും ചിലത് മുസ്‌ലിം പോരാളികള്‍ക്ക് ധൈര്യം പകരുന്ന സ്വരത്തിലുമായിരുന്നു. ആത്മധെര്യവും ഉത്തേജനവും നല്‍കുന്ന എണ്ണമറ്റ കവിതകള്‍ മതത്തില്‍ നിന്ന് പുറത്തുപോയവരും എഴുതിയിട്ടുണ്ട്. ഉമറു ബ്‌നുല്‍ ഖത്ത്വാബ്(റ) നിപുണനായ കാവ്യ നിരൂപകനും മികവുറ്റ കാവ്യരചനകള്‍ക്ക് പ്രോത്സാഹനം നല്‍കിയിവരുമായിരുന്നു. അലീയ്യുബ്‌നു അബീത്ത്വാലിബ്(റ) ഇസ്‌ലാം മതം വെടിഞ്ഞവര്‍ക്കെതിരെ ശബ്ദിച്ച കവിയായിരുന്നു. ഖുലാഫാഉ റാശിദ് അസഭ്യ കാവ്യങ്ങളെ വിരോധിക്കുകയും അത്തരം കാവ്യകര്‍ത്താക്കളെ ശിക്ഷിക്കുകയും ചെയ്തിരുന്നു.

സ്ത്രീമേനി വര്‍ണ്ണിക്കുകയും അസഭ്യം പുലമ്പുകയും ചെയ്യുന്ന അബൂ മിഹ്ജനിസ്സഖഫിയെ പോലുള്ള വിരലിലെണ്ണാവുന്ന ചില കവികളുടെ രചനകള്‍ മാറ്റി നിര്‍ത്തിയാല്‍ ചാരിത്ര്യശുദ്ധിയുള്ള കാവ്യങ്ങളന്ന് ഒരുപാട് രചിക്കപ്പെട്ടിട്ടുണ്ട്. ഈ കാലഘട്ടത്തിലെ ചില കവികള്‍ നബി(സ്വ)യോട് സ്‌നേഹം മൂത്ത് പ്രണയകാവ്യങ്ങള്‍ രചിച്ചിരുന്നു.  കുറഞ്ഞ വാക്കുകളില്‍ ആശയമുള്‍ക്കൊള്ളുന്ന ചെറുകവിതകളായിരുന്നു അന്നുണ്ടായിരുന്നത്. അബൂ മിഹ്ജനിസ്സഖഫീ, യസീദുബ്‌നു സ്വഅഖ് തുടങ്ങിയവര്‍ അത്തരം ചെറു കാവ്യങ്ങള്‍ രചിക്കുന്നവരില്‍ പ്രമുഖരായിരുന്നു. 

ജാഹിലീയ്യ കാലത്തും ഇസ്‌ലാമിക കാലത്തും ജീവിച്ചിരുന്ന കവികള്‍ക്ക് വിളിക്കുന്ന പേരാണ് ശുഅറാഉല്‍ മുഹ്‌ളറമൂന്‍. ഇവരുടെ കവിതയിലെ പദങ്ങള്‍ അതിന്റ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ തന്നെ മുമ്പ് ചിലപ്പോള്‍ ഉപയോഗിച്ചിരിക്കുകയില്ല. അവര്‍ കഅ്ബുബ്‌നു സുഹൈര്‍, ഹസ്സാനു ബ്‌നു സാബിത്ത്, ഖന്‍സാഅ്, ഹത്വീഅത്ത്, അബൂ മിഹ്ജനിസ്സഖഫിയ്യ്, കഅ്ബുബ്‌നു മാലിക്, അബ്ദുള്ളാഹിബ്‌നു റവാഹ, ത്വിര്‍മാഹുബ്‌നു ഹക്കീം എന്നിവരാണ്.
സീറത്തുന്നബി(സ്വ) വളരെ വിശാലമായ മേഖലകളിലൂടെയാണ് കടന്നു പോയിട്ടുള്ളത്. ചരിത്രം തിരുത്തി എഴുതുന്നവര്‍ക്ക് കുറിക്കു കൊള്ളുന്ന മറുപടി നല്‍കാന്‍ സീറത്തുന്നബിയുടെ സ്രോതസ്സുകള്‍ മനസ്സിലാക്കിയേ തീരൂ. അതിന് സുന്നികളായ നാം അല്ലാതെ ആരാണു മുന്നിട്ടിറങ്ങുക.

No comments:

Post a Comment

Popular Posts