A blog about health and wealth

1/21/18

പുകവലി; ഒരു ആത്മഹത്യാ മുനമ്പാണ്‌


കൗമാരക്കാരുടെയും യുവാക്കളുടെയും പുകവലി ഉത്പന്നങ്ങളോടുള്ള താത്പര്യം വര്‍ധിച്ച് വരുന്നുണ്ടെന്നറിഞ്ഞാണല്ലോ അതിനെ തടയിടുക എന്ന ലക്ഷ്യത്തോടെ വിവിധ നിയമങ്ങള്‍ പസ്സാക്കിയത്. എന്നാല്‍ പുതിയ പഠനങ്ങള്‍ പറയുന്നത് ലോകത്ത് പ്രതിവര്‍ഷം പുകയില ഉപയോഗത്താല്‍ മരണപ്പെടുന്നവരില്‍ നാലില്‍ മൂന്നു പേരും ഇന്ത്യക്കാരാണെന്നാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ കൗമാരക്കാരുള്ള ഇന്ത്യതന്നെയാണ് ഇതിന്റെ ഏറ്റവും വലിയ ഇര എന്ന് ചുരുക്കം. ഹള്‍യോര്‍ക്ക് മെഡിക്കല്‍ സ്‌ക്കൂള്‍ നടത്തിയ പഠനത്തിലാണ് ഇങ്ങനെയൊരു നിരീക്ഷണം നടന്നിട്ടുള്ളത്.

പുകയില ഉത്പന്നങ്ങള്‍ പ്രായപൂര്‍ത്തിക്ക് താഴെയുള്ള വ്യക്തികള്‍ക്ക് വിറ്റവര്‍ ഏഴു വര്‍ഷം വരെ കഠിന തടവും ഒരു ലക്ഷം രൂപ വരെ പിഴ ഒടുക്കലും നേരിടേണ്ടി വരുമെന്ന് നിഷ്‌കര്‍ഷിക്കുന്ന ജുവനൈല്‍ ജസ്റ്റിസ് (Care and Protection of Children) ആക്റ്റ് 2015 നിയമ പ്രാബല്ല്യത്തില്‍ വന്നെങ്കിലും മുന്‍കാല അനുഭവങ്ങള്‍ വെച്ചുനോക്കുകയാണെങ്കില്‍ ഇതും ഒരു വിധത്തിലും കുട്ടികളെ അവയില്‍ നിന്ന് അകറ്റുകയില്ലെന്നാണ് മനസ്സിലാവുന്നത്. ഉദാഹരണത്തിന് 2003 Cigarttee and Other Tobacco Produstc Act പ്രകാരം പുകവലി ഉത്പന്നങ്ങള്‍ പ്രായ പൂര്‍ത്തിയാകാത്തവര്‍ക്ക്  വിറ്റ വ്യക്തി നേരിടേണ്ടിയിരുന്ന ശിക്ഷ 200 രൂപ ഫൈനടക്കലായിരുന്നു. ഇത് കുട്ടികളെ പുകവലി ഉത്പന്നങ്ങള്‍ ഉപയാഗിക്കുന്നതില്‍ നിന്ന് തടഞ്ഞു നിര്‍ത്താനുതകുന്നതായിരുന്നില്ലെന്ന് 2009 2010ലെ GYTS (Global Youth Tobacco Surv-ey) സര്‍വേ വ്യക്തമാക്കുന്നു. സര്‍വേയില്‍ പങ്കെടുത്ത 13 മുതല്‍ 15 വരെ പ്രായമുള്ള 56ശതമാനം കുട്ടികളും കടകളില്‍ നിന്ന് സിഗരറ്റ് വാങ്ങുന്നതിന് അവരുടെ പ്രായം പ്രശ്‌നമാകാറില്ലെന്ന് സമ്മതിക്കുന്നു. 15 മുതല്‍ 17 വരെ പ്രായമുള്ള അധിക വ്യക്തികള്‍ക്കും പുകവലി ഉത്പനങ്ങള്‍ വാങ്ങാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

2009ല്‍ ഇന്ത്യയിലെ 13 മുതല്‍ 15 വരെ പ്രായമുള്ള യുവാക്കളില്‍ ഏകദേശം പതിനഞ്ചു ശതമാനവും (19 ശതമാനം ആണ്‍ കുട്ടികളും എട്ട് ശതമാനത്തിലധികം പെണ്‍കുട്ടികളും) വ്യത്യസ്ത രൂപത്തിലുള്ള പുകവലി ഉത്പന്നങ്ങളുപയോഗിക്കുന്നുണ്ടെന്നാണ് GYTS യുടെ വിലയിരുത്തല്‍. ഇതേ പ്രായത്തിലുള്ള പുകവലി ഉത്പന്നങ്ങള്‍ തൊട്ടു നോക്കാത്ത 15.5 ശതമാനം വരും കാലങ്ങളില്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ടൈന്നും അതില്‍ പറയുന്നു. മാത്രമല്ല ഇത്തരം ഉപഭോഗ വസ്ത്തുക്കളുപയോഗിക്കുന്ന ഇതേ പ്രായത്തിലുള്ള സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളുടെ തോത് 2006ല്‍ 13.7 ശതമാനമായിരുന്നെങ്കില്‍ 2009ല്‍ 14.6 ശതമാനമായി വര്‍ധിച്ചു. ഈ സര്‍വേ കാര്യമായി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ചാണ് നടന്നിട്ടുളളത്. പ്രാഥമിക വിദ്യാഭ്യാസം പോലുമില്ലാത്ത അല്ലെങ്കില്‍ അതില്‍ മാത്രമായി ഒതുങ്ങപ്പോയ യുവാക്കളുടെയോ കൗമാരക്കാരുടെയോ കണക്ക് ഇതിലും അധികമായിരിക്കും.

15 മുതല്‍ 17 വരെ പ്രായമുള്ള ഇന്ത്യയിലെ 10 ശതമാനം കുട്ടികളും വിവിധയിനം പുകയില ഉത്പനങ്ങളുടെ ഉപഭോക്താക്കളാണെന്ന് 2010ലെ GATS (Global Adult Tobacco Survey) റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗസ്റ്റ് 2015, Global Health Promotionല്‍ പ്രസ്ദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം  ഇന്ത്യയില്‍  ഇത്തരം ഉത്പന്നങ്ങള്‍ ശീലമാക്കിയ പതിനഞ്ചിനും പതിനേഴിനുമിടക്ക് പ്രായമുള്ള ഏകദേശം 4.4 ദശലക്ഷം കുട്ടികളുണ്ടത്രെ.

കുട്ടികളുടെ തോതില്‍ എന്തുകൊണ്ട് വര്‍ധനവ് സംഭവിക്കുന്നു?


നടേ വിവരിച്ച GYTS ന്റെയും GATSന്റെയും റിപ്പോര്‍ട്ടുകളില്‍ നിന്ന് മനസ്സിലാക്കാം പതിനെട്ടു വയസ്സിന് താഴെയുള്ള കുട്ടികളില്‍ കാല്‍ ഭാഗവും വ്യത്യസ്ത പുകയില ഉത്പനങ്ങള്‍ രുചിച്ചു നോക്കിയവരാണെന്ന്. ഈ രണ്ട് സര്‍വേയെ അടിസ്ഥാനമാക്കി വിസ്തരിക്കുകയാണെങ്കില്‍ ഒരു കാര്യം കൂടി സ്പഷ്ടമാകും. ഇന്ത്യയിലെ പുകയില ഉത്പാദന കമ്പനികള്‍ വൈവിദ്ധ്യമാര്‍ന്ന തന്ത്രങ്ങളിലൂടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ ചെറുപ്രായത്തിലെ കുട്ടികളെ വശീകരിക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്. ഉദാഹരണത്തിന് Asian Pacific Journal of Cancer Preventionല്‍ കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് എടുത്തു നോക്കിയാല്‍ മതി. റിപ്പോര്‍ട്ടില്‍ പറയുന്നു പതിമൂന്ന് മുതല്‍ പതിനഞ്ചു വരെ പ്രായമായ കുട്ടികള്‍ക്ക് ഇത്തരം കമ്പനികള്‍ ഫ്രീയായി പുകയില ഉത്പന്നങ്ങള്‍ ഓഫര്‍ നല്‍കിയും പരസ്യങ്ങള്‍ വഴി വശീകരിച്ചും ഒരു പാട് ലാഭം കൊയ്തിട്ടുണ്ടെന്ന്.

എന്തിനാണ് കുട്ടികളെ ടാര്‍ജറ്റ് ചെയ്യുന്നത്?

എന്തിനാണ് കമ്പനികള്‍ പുകവലി ഉപഭോഗത്തിന് കുട്ടികളെ ടാര്‍ജറ്റ് ചെയ്യുന്നത്. 1994ലെ U.S Surgeon Generalന്റെ റിപ്പോര്‍ട്ട് വെളിവാക്കുന്നത് യുവാക്കള്‍ എപ്പോഴാണ് പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതെന്നും എപ്പോഴാണത് അവരുടെ ശീലമായി മാറുന്നതെന്നും കമ്പനികള്‍ക്കറിയാമെന്നാണ്. ചെറുപ്രായത്തില്‍ പുകവലിക്കുന്ന മിക്കവരും ഭാവിയിലതിന്റെ അടിക്റ്റായിട്ടാണ് കാണപ്പെട്ടിട്ടുള്ളത്. അവരെ അതില്‍ നിന്ന് പൂര്‍ണമായും മറ്റു പുകവലിക്കാരെ പോലെ വേഗത്തില്‍ മോചിപ്പിക്കാന്‍ സാധിച്ചോളണമെന്നില്ല. പുകവലി നേരത്തെ തുടങ്ങിയ വ്യക്തി അതിന്റെ പാര്‍ശ്വഫലങ്ങളെ കുറിച്ച് ബോധവാന്മാരായിരിക്കണമെന്നില്ല. ഇത് പുകയില ഉത്പാദന കമ്പനിക്കാര്‍ക്ക് പെട്ടന്ന് തന്നെ അവരെ പ്രലോഭിപ്പിക്കുവാന്‍ അവസരമൊരുക്കുന്നു.

വികസിത രാഷ്ട്രങ്ങളില്‍ ലൈസന്‍സുള്ള കടകളിലും ഔട്ട്‌ലറ്റുകളിലുമാണ് പുകയില ഉത്പന്നങ്ങള്‍ വില്‍പ്പനക്കുള്ളതെങ്കില്‍ ഇന്ത്യയില്‍ നേരെ വിപരീതമാണ്. ഇവിടെ 76 ശതമാനം പുകയില ഉത്പന്നങ്ങളും വിറ്റഴിക്കപ്പെടുന്നത് ലൈസന്‍സ്സില്ലാത്ത ചെറുകിട കച്ചവടക്കാരുടെയും തെരുവു വില്‍പ്പനക്കാരുടെയും കരങ്ങളിലൂടെയാണ്. ഇതിനറുതി വരുത്തുക എന്നത് ഒരു വലിയ വെല്ലുവിളിയാണ്.


പരിഹാരമുണ്ടോ?


സ്‌ക്കൂളിന്റെ നൂറ് മീറ്റര്‍ പരിസരത്ത് പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിനെയും അവയുടെ പരസ്യങ്ങള്‍ പതിക്കുന്നതിനെയും വിലക്കി, അതിന്റെ ദൂശ്യവശങ്ങളെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുകയാണെങ്കില്‍ വരും തലമുറയെങ്കിലും ഇതില്‍ നിന്ന് ഒരു പരിധിവരെ മാറി നിന്നേക്കാം. കുട്ടികളെ ബോധവാന്മാരാക്കിയാല്‍ തന്നെ ഏറെക്കുറെ വിജയിക്കുമെന്നതിന് തെളിവാണ് PLOS ONEല്‍ വന്ന 2012ലെ പഠനം. മുംബൈയില്‍ നടന്ന ഒരു പ്രോഗ്രാമില്‍ സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളെ പുകയില ഉപഭോഗിത്തിന്റെ ഭവിഷത്തിനെ കുറിച്ച് ബോധവാന്മാരാക്കിയതു മൂലം 50 ശതമാനത്തിലധികം പേരും അവ ശീലമാക്കുന്നതില്‍ നിന്ന് പിന്മാറി എന്നാണ് പഠനത്തിലുള്ളത്. ടാക്‌സ് വര്‍ധിപ്പിച്ചും അടിക്കുറിപ്പോടുകൂടി പുകയില ഉത്പന്നങ്ങളുടെ കവറുകള്‍ക്കു പുറത്ത് 80 ശതമാനത്തിലധികം വലിപ്പമുള്ള അവയുടെ ദുരന്ത വശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചിത്രങ്ങളും ചേര്‍ക്കുകയാണെങ്കില്‍ പുതുതായി കടന്നു വരുന്ന കുട്ടികള്‍ ചിലപ്പോള്‍ അവ കണ്ടെങ്കിലും ഉപയാഗിക്കുന്നതില്‍ നിന്ന് വിട്ടു നിന്നേക്കാം.  

No comments:

Post a Comment

Popular Posts