A blog about health and wealth

3/2/18

മറക്കണ്ട... നിങ്ങൾ അവരുടെ മക്കൾ മാത്രമാണ്



ഏറെ കാലം നിങ്ങള്‍ കൂടെ കൂട്ടിയിരുന്ന ഒരു ഉപകരണം പഴക്കമേറി കൊള്ളരുതാത്തതായാല്‍ എന്ത് തോന്നും. ഉദാഹരണത്തിന് ദിവസവും നിങ്ങള്‍ സമയം നോക്കാനെടുത്തിരുന്ന വാച്ച്, ചാര്‍ജ് കഴിഞ്ഞ് ചലനമറ്റ് കിടക്കുന്നു. അല്ലെങ്കില്‍ പാടത്തും പറമ്പത്തും മേഞ്ഞും ഉഴുതും കൊണ്ടു നടന്നിരുന്ന കാള മെലിഞ്ഞ് എല്ലുന്തിയിരിക്കുന്നു. എന്തു തോന്നും. മതിപ്പുകുറയില്ലേ... .ഒരു പുച്ഛഭാവമൊക്കെ തോന്നി തുടങ്ങില്ലേ... പിന്നെ പുതിയതൊന്ന് വാങ്ങി പ്രശ്‌നം പരിഹരിക്കാനും ശ്രമിക്കും. ല്ലേ. ന്നാ... ദാ... വരുന്നു അടുത്ത ചോദ്യം. അങ്ങനെ മതിപ്പു പോയ ഉപകരണം നിങ്ങള്‍ തന്നെയാണെങ്കിലോ... മനസ്സിലായില്ലെന്ന് തോന്നുന്നു. കൂടുതല്‍ വ്യക്തമായി പറയാം.

നിങ്ങള്‍ക്ക് പ്രായമേറുന്നു. കരുതിയതൊന്നും പഴയ പോലെ നടക്കുന്നില്ല. അതാണെങ്കില്‍ നിങ്ങള്‍ക്ക് മാത്രമല്ല, കൂടെയുള്ളവര്‍ക്കും നന്നായി അറിയാം. അവര്‍ക്കറിയാമെന്നത് നിങ്ങള്‍ക്കുമറിയാം. എങ്കില്‍ നിങ്ങള്‍ക്കെന്തനഭുവപ്പെടും. വല്ലാത്തൊരു സങ്കടം, അടക്കിപ്പിടിക്കാന്‍ കഴിയാത്ത നൊമ്പരം അകതാരില്‍ വേട്ടയാടുന്നില്ലേ...പല്ലര്‍ക്കുമുന്നിലും അങ്ങനൊയൊന്നുമില്ലെന്നറിയിക്കാന്‍ നിങ്ങളെന്തു നാടകം കളിച്ചാലും. ഉണ്ടാകും. ഉണ്ടാകും. അത് അതിന്റെ ലക്ഷണമാ...

ന്നാലും, മനുഷ്യരായ നമുക്ക് അത്തരമൊരു തുരുമ്പു പിടുത്തവും മൂലക്കിടലും വന്നു ചേരാന്‍ പാണ്ടുണ്ടോ...വയസ്സേറിയ നാക്കാലികളെ അറവു ശാലയിലേക്ക് തള്ളുമ്പോലെ, ചാര്‍ജ് കെട്ട് ചലനമറ്റ ക്ലോക്ക് തട്ടുംപുറത്തേക്കെറിയും പോലെ, പ്രായമേറിയ നമ്മേ വൃദ്ധസധനത്തിലേക്കോ വീട്ടിന്റെ മൂലയിലേക്കോ തളള്ളിയിടുക.

വാര്‍ദ്ധക്ക്യത്തിന്റെ അടയാളമായി ഖുര്‍ആന്‍ പരാമര്‍ശിച്ച നേര്‍ത്ത നരകള്‍ കിളിര്‍ക്കുന്നു. പിന്നെ പതിയെ തളരുന്നു സന്ധികള്‍.  അതിനിടയിലവിടിവിടയായി ചുളിഞ്ഞു മടങ്ങുന്നു ചര്‍മ്മങ്ങള്‍. എല്ല് ആവരണം ചെയ്ത മാംസകവചങ്ങളുടെയും പേശികളുടെയും ദൃഢത നേര്‍ത്ത് നേര്‍ത്ത് വരുന്നു. മാംസത്തെ പൊതിഞ്ഞ് വലിഞ്ഞു നിന്നിരുന്ന തൊലി അനേകം ബന്ധങ്ങളഴിഞ്ഞ് ചുളിഞ്ഞ് തൂങ്ങുന്നു. മനസ്സിന്റെ വേഗതക്കൊത്ത് കുതിച്ചിരുന്ന ശരീരം ഒപ്പമെത്താതെ കിതക്കുന്നു. ഇതാണ് യഥാര്‍ഥത്തില്‍ മനുഷ്യ ജീവിതം. ഇത്രയൊള്ളൂ മനുഷ്യന്റെ ഉള്‍ക്കരുത്ത്. ബാല്യവും കൗമാരവും യൗവനവുമെല്ലാം ഈ ഒരു ()േകാലത്തേ വരവേല്‍ക്കാനുള്ള മുന്നൊരുക്കങ്ങളായിരുന്നു.

പക്ഷേ ഈ യാഥാര്‍ഥ്യത്തെ പലരും വിസ്മരിക്കാന്‍ ശ്രമിക്കുകയാണ്. ഇതെല്ലാം മറിഞ്ഞിട്ടും ഞെട്ടറ്റു വീഴുന്ന മഞ്ഞ ഇലയെ നോക്കി കൊഞ്ഞനം കുത്തുന്നവരെത്രയാണെന്നോ. നമ്മേ കണ്ടാണ് നമ്മുടെ മക്കള്‍ വളരുന്നതെന്ന സത്യം അറിയാത്ത ഭാവത്തോടെ കണ്ണിറുക്കി ചിമ്മി സമ്മതിച്ചുകൊണ്ട് നമ്മളും ഇത്തരം ക്രൂരതകള്‍ക്ക് വളം വെച്ചുകൊടുക്കുന്നു. മാതാപിതാകള്‍ക്ക് ഗുണം ചെയ്യൂ. എങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മക്കളും ഗുണം ചെയ്യുമെന്ന നബി(സ്വ)യുടെ മൊഴിയേ (ത്വബ്‌റാനി) പാടെ അവഗണിക്കുന്ന നാം ഇത്തരം സന്ദര്‍ഭങ്ങളില്‍ വരും വരായ്മകളെ കുറിച്ച് തീരെ ചിന്തിക്കാറില്ല. ആദ്യ ഗുരുകുല വിദ്യ അഭ്യസിക്കുന്നത് ഉമ്മയും ഉപ്പയും പഠിപ്പിച്ചതില്‍ നിന്നാണെന്ന് ചെറുപ്പം മുതലേ കേട്ടു വളര്‍ന്ന നമ്മെ കണ്ടാണ് അടുത്ത തലമുറയും വളരുന്നത്. കുട്ടിയെ പെറ്റ്, പോറ്റി വളര്‍ത്താന്‍ വാടക ഗര്‍ഭപാത്രം പോലെയുള്ള എല്ലാ അത്യാധുനിക സജികരണങ്ങളുണ്ടായിട്ടും യാതനയും വേതനയും സഹിച്ച് മകനെ പരിപാലിച്ചിട്ടു പോലും ഒന്ന് തിരിഞ്ഞു നോക്കിയില്ല എന്ന പരിഭവം നിങ്ങളെ സമീപ ഭാവിയില്‍ തന്നെ വേട്ടയാടാന്‍ സാധ്യതയുണ്ട്.

ഭ്രാന്താലയവും വിട്ട് കേരളമിപ്പോള്‍ സാത്താന്മാരുടെ നാടായി മാറിയിരിക്കുകയാണല്ലോ. വിദ്യാ സമ്പന്നരത്രെ നാം. വിദ്യാസമ്പന്നര്‍. വെറും ഭൗതിക വിദ്യ ലഭിച്ചാല്‍ എല്ലാമായി എന്ന് തെറ്റിധരിക്കരുത്. മനുഷ്യനെ ആദരിക്കാനും ബഹുമാനിക്കാനും അനുസരിക്കാനും അറിയാത്ത ഉത്പന്നങ്ങള്‍കൊണ്ട് ഒരു കാര്യവുമില്ല.

സ്വന്തം പിതാവിന്റെയും മാതാവിന്റെയും ചോരയൂറ്റികുടിക്കാന്‍ അറപ്പില്ലാത്ത ഒരു പറ്റം ജനതയെ നമുക്കിവിടെ കാണാന്‍ സാധിക്കേണ്ടി വന്നത് അതുകൊണ്ടാണല്ലോ. നന്മയുടെ വാതയാനങ്ങള്‍ തുറന്നു തന്ന സകല മതത്തിലേയും വശ്യാസികളെ ഇത്തരം ചെയ്തികള്‍ ഗ്രസിച്ചിട്ടുണ്ട്. ദിനേനെ ഈ ചെകുത്താന്മാരുടെ തോത് വര്‍ദ്ധിച്ചു വരുന്നതു കാണുമ്പോള്‍ ഇതു പോലുള്ള ക്രൂരതകള്‍ ഒരു വലീയ പാതകമല്ലേ എന്ന് ചോദ്യം ചെയ്തിരുന്ന മനസാക്ഷി കുത്ത് പോലും ചത്തു മലച്ചതായി തോന്നും. അതില്‍ മുസ്‌ലികളും പിന്നിലല്ലെന്ന് പത്രതാളുകള്‍ ഇടക്കിടെ വെണ്ടക്കാക്ഷരത്തില്‍ കുറിച്ചിടാറുണ്ട്.

സ്വന്തം മാതാപിതാക്കളെ അന്യനായി കാണാന്‍ നമുക്കെങ്ങനെ സാധിച്ചു. പെന്‍ഷനും ശബളവുമുള്ള വൃദ്ധ മാതാപിതാക്കളെ കുറിച്ചല്ല ഈ പറഞ്ഞത്. അവര്‍ മക്കളോടൊപ്പം 'സുഖ' വാസത്തിലാണ്. സമ്പത്തില്‍ കണ്ണു നട്ടിരിക്കുന്ന മകന്‍ തന്റെ കാതകനാകുമോ എന്ന ഭീതി അവരെയും അലട്ടാതില്ല. കറവ വറ്റിയ പശുക്കളാണെന്ന് ബോധ്യപ്പെട്ടാല്‍ അവര്‍ക്കും വൃദ്ധ സദനമോ, വീട്ടു വളപ്പോ ഇരുള്‍ മുറ്റിയ വീടകങ്ങളോ ആണ് സ്വര്‍ഗം. എന്നാല്‍ മകന്റെ കുത്ത് വാക്കില്‍ നിന്നെങ്കിലും രക്ഷപ്പെടാമല്ലോ. സമ്പന്നരായി നാട്ടില്‍ വാണിരുന്ന എത്രെയോ പ്രമാണിമാര്‍ ആകാശം മേല്‍ക്കൂരയാക്കി തെരുവിലിറങ്ങിയത് നാം നിത്യേന കാണുന്നവരല്ലേ. സോഷ്യല്‍ മീഡിയയില്‍ 90 വയസ്സുകാരന്‍ വിവാഹം കഴിക്കാന്‍ താല്‍പര്യപ്പെടുന്നു എന്ന് പോസ്റ്റിയത് തന്റെ മക്കള്‍ക്ക് തന്നോടല്ല പ്രിയം തന്റെ സമ്പത്തിനോടാണെന്ന് മനസ്സിലായപ്പോയാണ്. ഇന്ന് പലരും സര്‍ക്കാര്‍ ജോലി തെരഞ്ഞെടുക്കാന്‍ കാരണം തന്റെ മക്കള്‍ ഭാവിയില്‍ തന്നെ ഉപേക്ഷിക്കാന്‍ സാധ്യതയുള്ളതിനാല്‍ പെന്‍ഷന്‍ ലഭിച്ചെങ്കിലും ജീവിതോപാതി കണ്ടെത്താനാണ്. മക്കളില്‍ പോലും നമ്മുടെ വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് സാരം. വാടക കെട്ടിടങ്ങളും ലോഡ്ജുകളും പണിത് ഭാവി ഭാസുരമാക്കാനുള്ള തിരക്കിലേര്‍പ്പെട്ടവരില്‍ മിക്കവരും  ഇത്തരം ഊരാ കുടുക്ക് മുന്നില്‍ കണ്ട്‌കൊണ്ടാണിത് ചെയ്യുന്നത്.

മുസ്‌ലിം നാമധാരികളെന്ന ലേബലിലേക്ക് നാമും വെട്ടിചുരുങ്ങിയോ. നിങ്ങള്‍ അരാധിക്കേണ്ടത് അല്ലാഹുവിനെയാണെന്നും അവന് ഇതര വസ്തുക്കളുമായി പങ്കു ചേര്‍ത്തരുതെന്നും അജ്ഞാപിക്കുന്ന ഖുര്‍ആന്‍ തെട്ടടുത്തായി വിവരിക്കുന്നത് വാര്‍ദ്ധക്ക്യം പേറുന്ന നിന്റെ മാതാപിതാക്കളോട് മാന്യമായി പെരുമാറണമെന്നാണ്. തീര്‍ന്നില്ല അവരിലാരെങ്കിലും നിന്റെ പരിചരണത്തിലുണ്ടെങ്കില്‍ വെറുപ്പിക്കുന്ന വാചകങ്ങളുരുവിടാതെ മടുപ്പിക്കുന്ന പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാതെ മാന്യതയോടെ സംസാരിക്കണമെന്നാണ്. കാരുണ്യത്തിന്റെ ചിറകവര്‍ക്ക് വിടര്‍ത്തികൊടുത്ത് പ്രാര്‍ത്ഥനയിലവരെ ഉള്‍പ്പെടുത്താനും ഖുര്‍ആന്‍ പ്രത്യേകം ഓര്‍മപ്പെടുത്തുന്നുണ്ട്(അല്‍ ഇസറാഅ് : 24). നിസ്‌ക്കാരം, വൃതം, ഹജ്ജ്, ഉംറ, നാഥന്റെ മാര്‍ഗത്തിലുള്ള ജിഹാദ് എന്നിവയേക്കാള്‍ ഉത്തമം മാതാപിതാക്കളെ പരിപാലിക്കുന്നതിനാണെന്ന് തിരുഹദീസിലുണ്ട് (ഇഹ ്‌യാഉല്‍ ഉലൂമിദ്ധീന്‍)(റൂഹുല്‍ ബയാന്‍ 5, 147). ഒരു നോക്ക് കാണാന്‍ വന്ന ഉമ്മാനെ തിരിഞ്ഞ് നോക്കാതെ അവഗണിച്ച ബനൂ ഇസ്‌റാഈല്‍ ഗോത്രത്തിലെ ജുറൈജ് (റ)നെ സമൂഹം ഒരു വേശ്യയുമായി ബന്ധം പുലര്‍ത്തി എന്നാരോപിച്ച് അഭമാനിച്ചു(അരിസാല, 357). ഉമ്മ വന്ന സന്ദര്‍ബത്തില്‍ മഹാന്‍ നിസ്‌ക്കരിക്കുകയായിരുന്നിട്ടു പോലും ആ പാവത്തിന്റെ വിളിക്ക് ഉത്തരം കൊടുക്കാത്തതിന് റബ്ബ് ശിക്ഷിച്ചു. ഒരു സ്വഹാബ യോദ്ധാവാകുന്നതില്‍ താല്‍പര്യം പ്രകടിപ്പിക്കുകയും അതിന് അശക്തനാണെന്ന് വ്യക്തമാക്കുകയും ചെയ്തപ്പോള്‍ തിരുനബി(സ്വ) ചോദിച്ചു നിനക്ക് മാതാപിതാക്കളില്‍ ആരെങ്കിലും ഉണ്ടോ എന്ന്. സ്വഹാബത്തിന്റെ പ്രതികരണം ഉമ്മയുണ്ട് എന്നായിരുന്നു. എങ്കില്‍ നീ നാഥന്റെ പ്രീതിക്ക് ഉമ്മാനെ പരിപാലിച്ചോ. എന്നാല്‍ നീ ഹജ്ജും ഉംറയും ജിഹാദും ചെയ്തവനാകും (ത്വബ്‌റാനി). മറ്റൊരു സ്വഹാബ ഇതേ ആവശ്യമുന്നയിച്ച് വന്നപ്പോള്‍ നബി(സ്വ) നിന്റെ ഉമ്മ ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഉമ്മാന്റെ കാല്‍പാദത്തെ കരകതമാക്കിക്കോ. അവിടെയാണ് സ്വര്‍ഗമെന്ന് പറഞ്ഞ് മടക്കിയയക്കുയായിരുന്നു. ഉമ്മയുടെ പ്രാര്‍ത്ഥനക്ക് ഉടനെ ഉത്തരം ലഭിക്കുമെന്ന് പറഞ്ഞ നബി(സ്വ)യോട് അതെന്താ കാരണമെന്ന് ചോദിച്ചപ്പോള്‍ മറുപടിപറഞ്ഞത് ഉപ്പാനേക്കാള്‍ കൃഫയുള്ളത് ഉമ്മാക്കാണെന്നും ആ ഉമ്മാന്റെ പ്രാര്‍ത്ഥന പാഴാവുകയില്ലയെന്നുമായിരുന്നു(ഇഹ്‌യാഉല്‍ ഉലൂമിദ്ധീന്‍).
മാതാപിതാക്കളെ അവഗണിക്കുന്നവനെതിരെ ഇത്ര ശക്തമായ താക്കീതിന്റെ സ്വരം പ്രയോഗിച്ച, അവരെ പരിപാലിക്കല്‍ വളരെ പുണ്യ കര്‍മമായി പ്രഖ്യാപിച്ച ഒരു മതത്തിലെ അനുയായികള്‍ക്കെങ്ങനെ ഇതുപോലുള്ള ക്രൂരതകളില്‍ പങ്കാളിയാവാന്‍ സാധിക്കും.

യുക്തി പരമായി ചിന്തിച്ചാലും നമുക്ക് ഈ ചെയ്തിയെ ന്യായീകരിക്കാന്‍ സാധിക്കുമോ. ഇല്ല. നമ്മുടെ കാര്യം തന്നെ എടുത്തു നേക്കിയാല്‍ മതി. വ്യക്തിത്വത്തിന്റെ മൂല്യവും വീരവുമേറി വരണമെന്നാഗ്രഹിക്കുമ്പോയും ജീവിതത്തിലേക്ക് ക്ഷണിക്കാതെ കടന്നു വരുന്ന അതിഥിയായ വാര്‍ദ്ധക്ക്യത്തിന് മുമ്പില്‍ ഒന്ന് പകക്കാറില്ലേ. ജനമൃതിക്കിടയില്‍ ദേഹവും ദേഹിയും ചേര്‍ന്നുള്ള ഈ ജീവത യാത്രയില്‍ നമുക്ക് വിവധ വേഷങ്ങളണിയേണ്ടിവന്നില്ലേ. ഇനിയും വിവിധ നാടകങ്ങളഭിനയിക്കാനില്ലേ.  ശൈശവവും ബാല്യവും കൗമാരവും യൗവനവും പിന്നിട്ട് മധ്യവയസ്സിലെത്തുമ്പോള്‍ നാമൊക്കെ കൊഴിഞ്ഞു പോയ ജീവിതഘട്ടങ്ങള്‍ക്കിടയില്‍ രാജാധികാരത്തിന്റെ വിത്യസ്ത ഭാവുകങ്ങളെതിരേറ്റിരുന്നു. അധികാരം കൈപിടിയിലൊതുക്കാനും രാജ്യത്തിന്റെ വിസ്തൃതി വര്‍ദ്ധിപ്പിക്കാനും ശ്രമിക്കുന്ന രാജാവിനെ ഒന്ന് ഓര്‍ത്ത് നോക്കൂ... അദ്ദേഹം സമ്പത്ത് സമാഹരിച്ചും ശത്രുവിനെ കീഴ്‌പ്പെടുത്തിയും തുടരുന്ന ജൈത്യ യാത്രക്കിടയില്‍ പെട്ടന്നു കാണാം കോട്ടകള്‍ പണിത് ഉള്ളത് സംരംക്ഷിച്ചു നിര്‍ത്തുക എന്ന പ്രതിരോധ മുദ്രവാക്ക്യത്തിലേക്ക് ചുവടുപിടിക്കുന്നത്.  ശത്രുവിനെ അങ്ങോട്ട് ചെന്ന് അക്രമിച്ചവനായിരുന്നു. കൊല വെറി വിളിച്ച് യുദ്ധ കളത്തില്‍ സദൈര്യം മുന്നേറിയവനായിരുന്നു. പക്ഷേ എന്തു ചെയ്യാന്‍, ഏതോ ഒരു നിമിഷത്തിലദ്ദേഹത്തിന്റെ താല്‍പര്യങ്ങള്‍ തകിടം മറിഞ്ഞിരുന്നു. ഉര്‍ജസ്വലതയും അക്രമണവും കൈവിട്ട് ഭീതി, പ്രതിരോധത്തിലേക്ക് കൂപ്പുകുത്തിയിരുന്നു. അതി നിര്‍ണായകമായ ഒരു ചുവടു മാറ്റം ഇതിനിടയിലെവിടെയോ കഴിഞ്ഞു പോയിട്ടുണ്ട്. എന്നാല്‍ ഇത്തരമൊരു നിര്‍ണായക പരിണാമത്തെ വ്യക്തി ജീവിതത്തില്‍ കുറിക്കുന്നവനാണ് വയസ്സ്. അതെ വാര്‍ദ്ധക്ക്യം. നില നിന്നിരുന്ന സദാചാര സമൂഹിക സങ്കല്‍പ്പങ്ങളെയും യാഥാസ്ഥികതയെയും വെല്ലുവിളിച്ച് മുതിര്‍ന്നതലമുറയെ വെല്ലുവിളിച്ചിരുന്ന കൗമാരക്കാരന്‍ ഈ പരിണാമ ഘട്ടത്തില്‍ പത്തിമടക്കി പൊത്തിലൊളിക്കുന്നത് കാണാം. ബാല്യത്തില്‍ നിന്ന് വളര്‍ന്ന് വലുതായവന്റെ ബാല്യത്തിലേക്ക് തന്നെയുള്ള തിരിച്ചു പോക്ക്. വിശുദ്ധ ഖുര്‍ആന്‍ മാതാപിതാക്കള്‍ക്ക് റബ്ബേ... എന്നെ ബാല്യകാലത്ത് പരിപാലിച്ചത് പോലെ അവരെയും പരിപാലിക്കണേ എന്ന് പ്രാര്‍ത്ഥിക്കാനാണ് കല്‍പ്പിച്ചത്. സത്യത്തില്‍ വാര്‍ദ്ധക്ക്യ കാല ഘട്ടത്തില്‍ മാതാപിതാക്കള്‍ ബാല്യകാലത്തെ അതേ മനോ നിലയിലേക്കാണ് മടങ്ങുന്നത്. നമ്മേ ഏത് രീതിയിലാണോ പരിപാലിച്ചത് അതേ പരിപാലനം തന്നെയാണ് അവര്‍ക്ക് ആവശ്യമുള്ളത്. നാം കുട്ടിക്കാലത്ത് കിടക്കയിലും ഉമ്മാന്റെ മടിയിലും വിസര്‍ജിച്ചിരുന്നതിന് കാരണം കാര്യ നിര്‍വഹണത്തിന് ബാത്തുറൂമിലേക്ക് പോകാന്‍ കഴിയാത്തതിനാലായിരിക്കാം. അത്തരം സ്ഥലങ്ങളിലും സന്ദര്‍ഭങ്ങളിലും വിസര്‍ജിക്കുന്നത് ശരിയല്ലെന്ന് മനസ്സിലാക്കാനുള്ള വകതിരിവ് എത്താത്തുകൊണ്ടുമായിരിക്കാം. എന്നാല്‍, അവര്‍ ഈ പ്രയാത്തില്‍ ഇതേ കര്‍മ്മങ്ങള്‍ വിരിപ്പിലും സിറ്റൗട്ടിലും നിര്‍വഹിച്ചത് ചിലപ്പോള്‍ നടക്കാനുള്ള ശേഷി നഷ്ടപ്പെട്ടതിനാലായിരിക്കാം. തലക്ക് ചെന്നി പിടിച്ചതിനാലായിരിക്കാം. ചെറുപ്പത്തില്‍ നാം ഒറ്റയിരിപ്പിന് ഉമ്മാനോടും ഉപ്പനോടും പത്തിരുപത് സംശയങ്ങള്‍ ചോദിച്ചത് ഓര്‍മയുണ്ടോ. അവരതിന്നെല്ലാം സന്തോഷത്തോടെ മറുപടിയും പറഞ്ഞു തന്നിരുന്നു. അന്ന് നമുക്ക് ഒരോന്നും അറിയാന്‍ വലിയ വ്യഗ്രതയായിരുന്നു. പക്ഷേ ഇന്ന് വാര്‍ദ്ധക്ക്യത്തിന്റെ കഴത്തിലുലയുന്ന അവര്‍ കാഴ്ച്ചയും കേള്‍വിയും കുറഞ്ഞതിനാല്‍ അറിയാന്‍ തിടുക്കത്തോടെ നൂറ് നൂറ് സംശയങ്ങള്‍ നിരത്തുമ്പോള്‍ പുഛത്തോടെ ഒന്നും കേട്ടിലെന്ന് നടിക്കുന്നു. അതായത് വര്‍ത്തമാന കാലത്ത് നാം തന്നെ അറിയാതെ സമ്മതിച്ചു പോകന്നു വാര്‍ദ്ധക്ക്യം ഒരു ഭാരം തന്നെ എന്ന്. ചിലര്‍ മാതാപിതാക്കളെ പരിപാലിക്കുന്നുണ്ടെങ്കിലും ജീവിതത്തിന്റെ പാതി വഴിയില്‍ കൂടെ കൂടിയ ഭാര്യയുടെ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളുമാണവര്‍ക്ക് വേദ വാക്ക്. ഉമ്മ പറഞ്ഞതൊന്നും മുഖവിലക്കെടുക്കില്ല. ഒരു സ്വഹാബിക്ക് മരണാസന്ന സമയത്ത് കലിമ ചൊല്ലാന്‍ സാധിക്കുന്നില്ലെന്ന് പരാതി പറഞ്ഞവരോട് നബി(സ്വ)തങ്ങള്‍ ഉമ്മയും ആ സ്വഹാബിയും തമ്മിലുള്ള ബന്ധം എങ്ങനെയായിരുന്നു എന്ന അന്വേശിക്കാനാണ് അരുളിയത്. കിട്ടിയ വിവരങ്ങളില്‍ നിന്ന് വ്യക്തമായത് സ്വഹാബി ഉമ്മയേക്കാള്‍ ഭാര്യക്ക് മുന്‍ഗണന നല്‍കിയിരുന്നു എന്നാണ ്(തന്‍ബീഹുല്‍ ഓഫിലീന്‍ 5859). പക്ഷേ, എന്നുവെച്ച് ഭാര്യയെ പാടെ അവഗണിക്കണമെന്നല്ല. ന്യായാന്യായങ്ങള്‍ മനസ്സിലാക്കി ഈ രണ്ടു കരയെയും ചേര്‍ത്തു വെക്കാനുള്ള ഒരു പാലമാകാണം നാം.


മാതാപിതാക്കളെ പരിപാലിക്കുന്നതില്‍ പാലിക്കേണ്ട ചില കടമകള്‍ സമര്‍ഖന്തി ഇമാം വ്യക്തമാക്കിയിട്ടുണ്ട്. അവര്‍ക്ക് ഭക്ഷണം നല്‍കുക, സാമ്പത്തികം അനുവദിക്കുമെങ്കില്‍ വസ്ത്രം വാങ്ങി കൊടുക്കുക, ആവശ്യങ്ങള്‍ നിറവേറ്റികൊടുക്കുക, അവരുടെ വിളിക്ക് പ്രത്യുതരം നല്‍കുക, നന്മ കല്‍പ്പിച്ചാല്‍ പൂര്‍ത്തീകരിക്കുക, അവരോട് മധുര സ്വരത്തില്‍ സംസാരിക്കുക, അവരെ വിളിക്കുമ്പോള്‍ പേരുച്ചരിക്കാതിരിക്കുക, അവരുടെ മുന്നിലൂടെ നടക്കാതിരിക്കുക, നീ നിനക്ക് പ്രാര്‍ത്ഥിക്കുമ്പോയെല്ലാം അവരെയും ഉള്‍പ്പെടുത്തുക(തന്‍ബീഹുല്‍ ഓഫിലീന്‍,60). ഈ വിസ്തരിച്ച കടമകളില്‍ നാം എത്രയെണ്ണം നിര്‍വഹിച്ചിട്ടുണ്ടാകും. നിര്‍വഹിച്ചവയില്‍ തന്നെ എത്രയെണ്ണം മനസംതൃപ്തിയോടെ പൂര്‍ത്തീകരിച്ചിട്ടുണ്ടാകും. ഇല്ല എന്നാണ് മനസ്സ് മന്ത്രിക്കുന്നതെങ്കില്‍, ഇനിയും ഇത്തരം നീച കൃത്യങ്ങളെ കൂട്ട് പിടിക്കാനാണ് ഉദ്ദേശമെങ്കില്‍, ഈ വിവരിച്ചതൊന്നും മനസ്സില്‍ തറച്ചിട്ടില്ലായെങ്കില്‍ പറയാനുള്ളത് ഖസ്സാലി ഇമാമിന്റെ വാക്കുകളാണ്. മകനേ... ഉപകാരപ്രദമല്ലാത്ത ജ്ഞാനം ഭ്രാന്താണ്. അറിവില്ലാതെ ഒരു കര്‍മ്മവും ഉണ്ടാവില്ല. ഇന്ന് നിന്നെ തെറ്റുകളില്‍ നിന്ന് അകറ്റാത്തതും സത്കര്‍മ്മങ്ങള്‍ക്ക് അവസരമൊരുക്കാത്തതുമായ ജ്ഞാനം നാളെ നിന്നെ നരക ശിക്ഷയില്‍ നിന്ന് രക്ഷപ്പെടുത്തുകയില്ല(അയ്യുഹല്‍ വലദു,8).

No comments:

Post a Comment

Popular Posts