A blog about health and wealth

1/29/18

ഇന്ത്യന്‍ ചരിത്ര രചനക്കെതിരെയും ഭീഷണി


പുരാതന ഇന്ത്യയിലെ ജനങ്ങള്‍ ചരിത്ര പഠനത്തിലും ചരിത്ര രചനയിലും തല്‍പരരായിരുന്നില്ല എന്ന വീക്ഷണം കൊളോണിയലിസ്റ്റുകള്‍ക്കുണ്ടായിരുന്നു. പഴകി ദ്രവിച്ച ഈ കൊളോണിയല്‍ വീക്ഷണത്തെ വി.എസ് പതക് (V.S Pathak), റോമില ഥാപ്പര്‍ (Romila Thapar) എന്നിവരെ പോലുള്ള ശ്രദ്ധേയരായ പണ്ഡിതര്‍ നിഷ്‌ക്കരുണം വിമര്‍ശിക്കുകയും അത്തരം വാദങ്ങളെ പൂര്‍ണമായും തള്ളിക്കളയുകയും ചെയ്തിട്ടുണ്ട്. മത ഗ്രന്ഥങ്ങള്‍ പോലുള്ള അതിവിശാലമായ സ്രോതസ്സുകളില്‍ നിന്ന്  പുരാതന ഇന്ത്യ നഷ്ടപ്പെട്ടു എന്ന് വിചാരിക്കുന്ന  കഴിഞ്ഞ കാല വിവരങ്ങളെ തിരിച്ചുപിടിച്ചിട്ടുണ്ടെന്നും ഇന്ത്യയുടെ ഭൂത കാലം മനസ്സിലാക്കേണ്ടത് പടിഞ്ഞാറിന്റെ തലതിരിഞ്ഞ നിലപാടുകളിലൂടെയല്ലെന്നും അവര്‍ സ്പഷ്ടമാക്കി. പടിഞ്ഞാറിന്റെ ചരിത്ര വീക്ഷണങ്ങളില്‍ നിന്ന് ഏറെ വിഭിന്നമായിട്ടാണ് ഇന്ത്യന്‍ ചരിത്രമെന്ന് വിവിധ സംഭവങ്ങള്‍ ഉദ്ദരിച്ച് അവര്‍ സമര്‍ത്ഥിക്കുന്നുണ്ട്. സംഭവങ്ങളെല്ലാം വ്യക്തമായി രേഖപ്പെടുത്താനും പാശ്ചാത്യരില്‍ നിന്ന് ലഭിച്ച വിവരങ്ങളെ വെല്ലുവിളിക്കുന്ന സംഗ്രഹത്തിലേക്കെത്താനും റോമിലാ താപ്പര്‍ The Past Before us Htsiorical Traditions of Early North India( published 2013) എന്ന തന്റെ ആധികാരിക ഗ്രന്ഥത്തില്‍ ശ്രമിക്കുന്നുണ്ട്. വേദ ഗ്രന്ഥ സമൂഹത്തേയും മഹത്തായ രാമായണ, മഹാഭാരതാ ഇതിഹാസങ്ങളെയും ഇതിഹാസ പുരാണ പാരമ്പര്യങ്ങളെയും ബുദ്ധ, ജൈന മത ഗ്രന്ഥങ്ങളെയും മഹത്തുകളുടെ ചരിത്രങ്ങളെയും ജീവചരിത്രങ്ങളെയും ലേഖനങ്ങളെയും ഇതിഹാസ ചരിത്രങ്ങളെയും നാടക രചനകളെയുമതില്‍  സൂക്ഷമ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്.

നവ ചരിത്ര ശാഖ നിലവില്‍ വന്ന മധ്യകാല ഇന്ത്യയെ കുറിച്ച് ഒരു അലോചന നന്ന്. ആ കാല ഘട്ടത്തില്‍ ഇന്ത്യയിലേക്ക് കടന്നു വന്ന താരീഖ് എന്ന ചരിത്ര രചനാ ശൈലി വര്‍ഷവും ചരിത്രവും രേഖപ്പെടുത്തുന്ന പുതിയ സമ്പ്രദായത്തിന് നാന്ദി കുറിക്കുകയായിരുന്നു.   കാലാനുക്രമമായി സംഭവ വികാസങ്ങളെ രേഖപ്പെടുത്തുന്നതില്‍ താരീഖ് കണിശ നിയമാവലിയെ പിന്തുടര്‍ന്നിരുന്നു. ഏത് സംഭവ വിവരണത്തിനും സ്വാഭാവികമായും സഹജമായ ഒരു പ്രത്യേക വീക്ഷണ കോണ്‍ ഉണ്ടായിരിക്കുമെങ്കിലും താരീഖില്‍ വിഷയങ്ങള്‍ രേഖപ്പെടുത്തുന്നത് മനോവിശകലനത്തേക്കാള്‍ കൂടുതല്‍ സംഭവ വിവരണത്തിന് മുന്‍ഗണന നല്‍കിയായിരുന്നു. തവാരീഖിനെ ചുറ്റിപറ്റിയുള്ള ഘടകങ്ങളിലധികവും ഇസ്‌ലാമില്‍ നിന്നുത്ഭൂതമായതാണ്.  ഇസ്‌ലാം ലോകത്തിന് ഒരു പുതിയ മതം മാത്രമായിരുന്നില്ല അതു വഴി സമര്‍പ്പിച്ചത്. ചരിത്രത്തിന് പുതിയ കാഴ്ച്ചപാട് നല്‍കാനും ഇസ്‌ലാമിന് സാധിച്ചു എന്ന് ചരിത്രക്കാരന്മാര്‍ തന്നെ വിലയിരുത്തി.

അക്ബറിന്റെ രാജസഭാംഗമായ ചരിത്രകാരന്‍ അബുല്‍ ഫസലിന്റെ വീക്ഷണം മാറ്റിനിറുത്തിയാല്‍, പിന്‍തുടര്‍ന്ന് പോന്നിരുന്ന മിക്ക ചരിത്രപരമായ ഘടകങ്ങളും ഇസ്‌ലാമിക ഹിജ്‌റ കാലത്തുള്ളതാണ്. അബുല്‍ ഫസല്‍, അക്ബറിന്റെ സിംഹാസരോഹണം നടന്ന സ്മരണക്കായി നിര്‍മിച്ച ദീന്‍ ഇലാഹിയില്‍ തല്‍പരനായി ഇസ്‌ലാമിക ചരിത്ര വീക്ഷണങ്ങളെ എതിര്‍ക്കുകയും ഇസ്‌ലാമിന്റെ അച്ചുതണ്ടില്‍ നിന്ന് വിരചിതമായ ചരിത്രത്തെ ഉപേക്ഷിക്കുകയും ചെയ്തു. എങ്ങനെയായലും അബുല്‍ ഫസലിന് ഹിജ്‌റ കാലത്തെക്കുറിച്ചുണ്ടായിരുന്ന അഭിപ്രായം ബാലിശമായിരുന്നു.

ഈ ചരിത്ര ഘടകങ്ങള്‍ കൊണ്ട് ചരിത്രകാരന്മാര്‍, ഒരോ ഭരണാധികാരിയുടെയും ഭരണ കാലത്തുള്ള ഒരോ സംഭവത്തെയും രേഖപ്പെടുത്തുന്നതില്‍  ശ്രദ്ധേയരായി. അവരുടെ ചരിത്ര രചനയുടെ അടിസ്ഥാന സ്രോതസ്സ് ഭരണാധികാരികളുടെ സംഭവ വികാസങ്ങളെ ചുറ്റിപറ്റിയായിരുന്നു. മാത്രമല്ല, ചരിത്ര രചനക്കാര്‍ യുറോപ്പ്യന്‍ ചരിത്രകാരന്മാരെ പോലെ ഇസ്‌ലാമിക ദൈവശാസ്ത്രത്തിലെ ശാഖ എന്ന നിലയില്‍ ചരിത്രത്തെ കണ്ടില്ലായിരുന്നു. മധ്യകാലഘട്ടത്തില്‍ യുറോപ്പ്യന്‍ ചരിത്ര രചനക്കാര്‍ ചരിത്ര സംഭവങ്ങള്‍ ദൈവേച്ഛയുടെ പ്രകടനത്തില്‍പ്പെട്ടതായിട്ടാണ് കണ്ടിരുന്നത്. അതുകൊണ്ടു തന്നെ അവരുടെ ചരിത്രം വിരചിതമായത് വിദ്യാ സമ്പന്ന വര്‍ഗത്തില്‍പ്പെട്ട പള്ളീലച്ചന്മാരുടെ കരങ്ങള്‍കൊണ്ടായിരുന്നു. അവര്‍ക്ക്, ഭാവിയും ഭൂതവും വര്‍ത്തമാനവുമെല്ലാം ദൈവത്തിന്റെ ഉല്‍കൃഷ്ട പദ്ധതിയുടെ രൂപീകരണമായിരുന്നു. അതില്‍ യാദൃചഛികതക്ക് ഇടമുണ്ടായിരുന്നില്ല. അതുകൊണ്ട് അവരുടെ ചരിത്ര സംഭവങ്ങള്‍ പ്രത്യക്ഷപ്പെട്ടത് സത്യവും അസത്യവും ഇഴുകിച്ചേര്‍ന്നായിരുന്നു. എന്നാല്‍, മദ്ധ്യകാല ഇന്ത്യയില്‍, വ്യക്തിപരമായും സ്വതന്ത്രപരമായുമുള്ള സംഭവങ്ങളായിട്ടാണ് ചരിത്ര സംഭവങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്. ഒരു ഉല്‍കൃഷ്ട മാതൃകയുടെ ഭാഗമായിട്ടൊന്നുമായിരുന്നില്ല. ചരിത്രപരമായ കാര്യകാരണ ബന്ധങ്ങള്‍ ഇന്ത്യക്കാരുടെ അടുക്കല്‍ സ്ഥാപിതമായത് മാനുഷിക സങ്കല്‍പ്പത്തിലും ഉത്തമ മാനുഷിക പ്രകൃതത്തിലുമായിട്ടാണ്. ചരിത്രകാരന്മാര്‍, സംഭവങ്ങളുടെ സത്യാവസ്ഥ വ്യക്തമാവാതിരിക്കുമ്പോള്‍ മാത്രമേ ദൈവത്തെ കാരണക്കാരനാക്കാറൊള്ളൂ. ''ദൈവത്തിനറിയാം'' എന്ന പദം നമ്മുടെ നിത്യേനയുള്ള കര്‍മ്മങ്ങളില്‍ ദൈവത്തെ ബന്ധപ്പെടുത്തി പറയുന്നത്  കാര്യങ്ങളെ കുറിച്ച് വ്യക്തതയില്ലാത്തപ്പോഴാണല്ലോ.

എങ്കിലും ഇത്തരം ചരിത്ര രചനയിലും ചില പരിമിതികള്‍ വെളിവാകാറുണ്ട്. ഇന്ത്യന്‍ ചരിത്രകാരന്മാര്‍ ഔറംഗസീബ്, ശാജഹാന്‍, അക്ബറിനെ പോലുള്ള ചില രാജക്കന്മാരെ 'ശക്തര്‍', 'ദുര്‍ബലര്‍', 'സ്വതന്ത്ര ചിന്തകര്‍', 'യാഥാസ്ഥിതികര്‍' എന്നിങ്ങനെ വിലയിരുത്തിയിട്ടുണ്ട്. എന്നാല്‍, അവരുടെ സമ്പൂര്‍ണ ഭരണ ചരിത്രം കേവലം വ്യക്തമാക്കിത്തരിക അവരുടെ സ്വഭാവങ്ങളാണ്. മുഹമ്മദ് ബ്‌നു ദുഖ്‌ലഖ്  (ഇരട്ടത്താപ്പുമായി നടക്കുന്ന പ്രകൃതം), അക്ബര്‍('സ്വതന്ത്ര്യ വീക്ഷകന്‍'( liberal), ഔറംഗസീബ് ('മതാധിഷ്ഠിത വാദക്കാരന്‍'' (orthodox) എന്നിവരെ പോലുള്ളവരുടെ ജീവത രേഖകളില്‍ ഇത്തരം വീക്ഷണങ്ങള്‍ ഇന്ത്യന്‍ ചരിത്രത്തില്‍ നടന്നിട്ടുണ്ട് എന്നതിന് വ്യക്തമായ ഉദാഹരണങ്ങളാണ്. ഒരേ പ്രകൃതമുള്ള രണ്ടു വ്യക്തിയെ കണ്ടെത്താന്‍ കഴിയാത്തിടത്തോളം സ്വഭാവ പ്രകടനത്തിലും വിവര ശേഖരണങ്ങളിലും വിലയിരുത്തലുകളിലും വിത്യസ്തത സ്വാഭാവികവുമാണ്.

പുരാതന ഇന്ത്യന്‍ ചരിത്ര രചനയിലെ കൊളോണിയല്‍ കണ്ടുപിടിത്തങ്ങള്‍


ഭൂത കാലം മനസ്സിലാക്കുന്നതിനുള്ള ഒരു പ്രധാന മാര്‍ഗം ഭരണാധികാരികളുടെ പ്രകൃതം വിവരിച്ച് ചരിത്രം നിരീക്ഷിക്കലാണ്. മതത്തെ അടിസ്ഥാനമാക്കി ചരിത്രം രചിക്കുന്നത് തീര്‍ത്തും അപകടങ്ങളെ വരുത്തിവെക്കുകയൊള്ളൂ. ഒരു നല്ല ചരിത്രകാരന്‍ അത്തരം അബദ്ധം പിണയാന്‍ സാധ്യതയുള്ള മേഖല ചരിത്ര രചനക്ക് തിരഞ്ഞെടുക്കില്ല. എന്നാല്‍, വൈവിദ്ധ്യങ്ങളെ വൈരുദ്ധ്യങ്ങളാക്കി ആയുധമാക്കുന്ന തന്റേടിത്തമില്ലാത്ത പകപോക്കലുകളാണ് മധ്യകാലഘട്ടത്തെ കൊളോണിയല്‍ ചരിത്രക്കാരന്മാര്‍ ചെയ്തത്. അവര്‍ പുരാതന മധ്യകാല ഇന്ത്യയുടെ മഹാ ചരിത്ര സംഭവങ്ങളെ മുഴുവനായും മാറ്റിത്തിരുത്തി എഴുതി. ജൈംസ് മില്ലാണ് (James Mill) ഇത്തരമൊരു കൊടും പാതകം ചെയ്തവരില്‍ പ്രമുഖന്‍. ഹിന്ദുവോ, മുസ്‌ലിമോ ആയ ഭരണാധികാരികളുടെ മത സ്വത്വം അടിസ്ഥാനമാക്കി അവര്‍ ചരിത്രമെഴുതാന്‍ തുനിഞ്ഞു. വൈവിദ്ധ്യമാര്‍ന്ന വിവര ശേഖരണങ്ങള്‍ നമുക്ക് ഇതുമൂലം നഷ്ടപ്പെട്ടുപോയി. 1818ല്‍ പ്രകാശനം ചെയ്ത അദ്ദേഹത്തിന്റെ Htsiory of British Rule എന്ന പുസ്തകം ഇന്ത്യന്‍ ചരിത്രത്തെ ഹിന്ദു, മുസ്‌ലിം, ബ്രിട്ടീഷ് കാലം എന്നിങ്ങനെ  മൂന്നായി വിഭജിച്ചാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത്തരം ക്രൂരതകളിലൂടെ കിട്ടുന്ന നേട്ടകോട്ടങ്ങളുടെ പ്രയോക്താവും ഏറ്റവും മികച്ച കൊളോണിയലിസ്റ്റുമായ അദ്ദേഹത്തിന് ഹിന്ദുയിസത്തോടും ഇസ്‌ലാമിനോടും പൂര്‍ണമായും അവജ്ഞയുണ്ടായിരുന്നു. ജൈംസ് മില്ലത് ഊന്നിപ്പറയുന്നുമുണ്ട്. 'ബ്രിട്ടീഷ് ഭരണത്തിന് മുമ്പുള്ള ഇന്ത്യ സുപ്രധാന നേട്ടമൊന്നുമില്ലാതെ മതപരമായി പരിഷ്‌ക്കാരവിരോധത്തില്‍ കലുഷിതമായിരുന്നു. ഇന്ത്യക്കാര്‍, ഉന്നതിയുടെ പാതയിലേക്ക് അവരെ ആനയിച്ചതിന് കൊളോണിയലിസ്റ്റുകാരോട് നന്ദി പറയാന്‍ കടമപ്പെടിരിക്കുന്നു'.

എലിയറ്റും 1854ല്‍ പുറത്തിറങ്ങിയ ഡൗസണ്‍(Dowson)ന്റെ എട്ടാം വാള്യമായ Htsiory of India as told ¿ sti own Htsiorian ഇതിനേക്കാള്‍ ശക്തമായ സ്വരത്തിലാണ് ശബ്ദിച്ചത്. അതിന്റെ ആമുഖത്തില്‍ അന്ധമായി പ്രസ്താവിക്കുന്നത് 'ഈ ചരിത്രം ഇന്ത്യയിലെ മുതിര്‍ന്ന ഉദ്യാഗസ്ഥരെ, ബ്രിട്ടീഷ് ഭരണംകൊണ്ട് അവര്‍ക്കു കിട്ടിയ വലിയ പ്രയോജനങ്ങളെന്തെല്ലാമാണ് എന്ന് പഠിപ്പിക്കും'. അപകീര്‍ത്തികള്‍ ഒരുപാട് വാരികൂട്ടിയ 'വിഭജിച്ച് ഭരിക്കുക' എന്ന യുദ്ധ തന്ത്രം സ്ഥാപിച്ച് നടപ്പില്‍ വരുത്തിയ ഇവരുടെ വായാടി വാദത്തിനാണ് പക്ഷേ, ഇന്ന് പലരും പ്രാമുഖ്യം നല്‍കുന്നത്.

പിന്നീട് ഇന്ത്യയിലെ ചരിത്രം രചിക്കുന്നതിന് മുന്നായി വിഭജിച്ചുകൊണ്ടുള്ള രീതിയാണ് പലരും അവലംബിച്ചു പോന്നത്. 1903ല്‍, ആദ്യമായി സ്റ്റാന്‍ലി ലനെ പോള്‍ (Stanley Lane Pole) ചരിത്രത്തെ പുരാതന, മദ്ധ്യ, ആധുനികതയിലേക്ക് മാറ്റി എഴുതിയപ്പോഴും 1960വരെ അതേ മാതൃക തന്നെ നിലനിന്നു. മതപരമായ സ്വത്വവും മതസംഘര്‍ഷങ്ങളും ഈ ചരിത്രത്തില്‍ അപഗ്രഥനത്തിനുള്ള പ്രധാന ഇനമായി മാറി. ലാറ്റിന്‍ അമേരിക്ക, ആഫ്രിക്ക, ഏഷ്യ എന്നീ പ്രദേശങ്ങളിലേതു പോലെ ഇന്ത്യക്ക് 'ആധുനികത'യെ കുറിച്ച് മുന്‍സൂചന നല്‍കിയത് കൊളോണിയലിസമാണ് എന്ന അനുമാനത്തിലേക്ക് ചരിത്രക്കാരന്മാരെ എത്തിച്ചത് ഇത്തരമൊരു ചരിത്ര രചനയെ അടിസ്ഥാനമാക്കിയായിരുന്നു. പതിനെട്ട് പത്തൊന്‍പത് നുറ്റാണ്ടുകള്‍ക്കിടയിലെ, മോണ്ടസ്‌ക്ക്യൂ (Motesquieu) മുതല്‍ കാറല്‍ മാര്‍ക്‌സ് (Karl marx) വരെയുള്ള മുഴുവന്‍ യുറോപ്യന്‍ ചിന്തകന്മാരും ഈ വീക്ഷണത്തെ പങ്കുവെക്കുന്നുണ്ട്. അവരുടെ ചിന്താധാരകള്‍ക്ക് പരസ്പരം വൈജാത്യമുണ്ടെങ്കിലും.

ഇന്ത്യന്‍ ചരിത്രകാരന്മാര്‍, 1950,60 കള്‍ക്കു തൊട്ടു മുമ്പ് വരെ കൊളോണിയലിസം അവര്‍ക്ക് കൈമാറിയ എല്ലാ അനുമാനങ്ങളിലും  ഹിസ്‌റ്റോരിയോഗ്രഫിയുടെ (ചരിത്ര രചനക്കുവേണ്ട പഠനം) വിവിധ ഇനങ്ങളിലും ഇതിനിടയില്‍ പുനരന്വേഷണം നടത്താന്‍ തുടങ്ങിയിരുന്നു. കൊളോണിയല്‍ ചരിത്ര രചനയെ അടിസ്ഥാനപരമായി ഭേദഗതി വരുത്തിയ ചരിത്രകാരന്മാരിലെ വളരെ കുറച്ചുപേര്‍ മാത്രമേ മാര്‍ക്‌സിസ്റ്റുകാരോട് ഈ വിഷയത്തില്‍ കടമപ്പെട്ടിട്ടൊള്ളൂ. അധിക പേരും മാര്‍ക്‌സിസ്റ്റു വിക്ഷണഗതിയെ മുറുകെ പിടിച്ചിരുന്നില്ല. മാര്‍ക്‌സിന്റെ Asiatic Mode of Production എന്ന സങ്കല്‍പ്പമുള്‍പ്പെടേയുള്ള ഇന്ത്യയുടെ ഭൂതകാലത്തെ വിലയിരുത്തുന്ന അദ്ദേഹത്തിന്റെ നിഗമനങ്ങളെ പോലും ചോദ്യം ചെയ്തവരാണ് മാര്‍ക്‌സിസ്റ്റുക്കാര്‍. ഇതിന് ബദലായിട്ടുള്ള ഒന്ന് 'ഇന്ത്യന്‍ ഫ്യൂഡലിസ'മെന്ന വീക്ഷണമായിരുന്നു. എന്നാന്‍, ഇത് ഒളിഞ്ഞു കിടന്ന ഒരു പാട് വസ്തുതകള്‍ക്ക് വെളിച്ചം കാട്ടിയ, അന്താരാഷ്ട്ര ചര്‍ച്ചകളിലെ മുഖ്യ വിഷയമായി മാറിയ, ഒരു ലേഖനത്തിന്റെ തലകെട്ടായിരുന്നു. ഇത്തരം നിരീക്ഷണങ്ങള്‍ 'ഇന്ത്യന്‍ ചരിത്രത്തില്‍ ഫ്യൂഡലിസമുണ്ടോ' എന്ന ചോദ്യത്തിന് അവസരം നല്‍കി. ആധുനികതയുടെ കൊളോണിയല്‍ എന്‍ജിന്‍ ചലിക്കുന്നതിന് മുമ്പ് ഏതെങ്കിലുമൊരു സാമൂഹി സാമ്പത്തിക മാറ്റൊലി ഇന്ത്യക്ക് അപരിചിതമായിരുന്നു എന്ന ദീര്‍ഘ കാലം മനസ്സില്‍ താലോലിച്ചു കൊണ്ടിരുന്ന കൊളോണിയല്‍ സങ്കല്‍പ്പം ഇതുമൂലം തകര്‍ന്നില്ലാതായി.

ഇന്ത്യന്‍ ചരിത്രകാരന്മാരുടെ ചരിത്ര വിവരണത്തില്‍  മതപരമായ സ്വത്വങ്ങള്‍ അവസരോചിതമായി മുന്‍ഗണനല്‍കി ചര്‍ച്ചചെയ്തു. പക്ഷേ, അത് മാത്രമായിരുന്നില്ല ചരിത്രത്തെ വിലയിരുത്തുന്നതിനുള്ള പ്രധാന ഘടകമായി വര്‍ത്തിച്ചിരുന്നത്. ഒരേയൊരു കോണിലൂടെ മാത്രം ചരിത്രത്തെ നിര്‍ണയിക്കുന്ന ശൈലി ഇനി ഉണ്ടാവില്ല. പിന്നെ, വിവിധ വീക്ഷണങ്ങളുടെ ഭാവുകങ്ങളുണ്ടായിരിക്കും. ഭരണാധികാരികളുടെ വ്യക്തിപരമായ സ്വഭാവങ്ങള്‍ വീക്ഷിക്കുന്നതില്‍ മാത്രമായി ഒതുങ്ങാതെ സാഹചര്യങ്ങളും സന്ദര്‍ഭങ്ങളും വിലയിരുത്തി ചരിത്രം കൈകാര്യം ചെയ്യാന്‍ ഒരു പറ്റം ചരിത്ര ഗവേഷകര്‍ തന്നെ മുന്നോട്ടു വന്നിട്ടുണ്ട്.

ചരിത്രം വീക്ഷിക്കുന്നതിലുള്ള പുതു രൂപമായ, നിലവിലുള്ള നവപ്രതിസന്ധികളും തീമുകളും  വികാസം പ്രാപിച്ചപ്പോള്‍, 1980, 90കളില്‍ മറ്റൊരു പ്രവേശന കവാടവും മറികടന്നു. ഇക്കോളജി (ജീവജാലങ്ങളില്‍ പരിസ്ഥിതികളുടെ സ്വാധീന ശക്തിയെ കുറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്രം), വ്യക്തി പരമായ ബന്ധങ്ങളുടെ ചരിത്രം, സെക്‌സോലിറ്റിയുടെ ചരിത്രം, നാട്ടുഭാഷയിലുള്ള വൈജാത്യങ്ങളുടെ നിരീക്ഷണങ്ങള്‍, ദേശാചാരങ്ങളെക്കുറിച്ചുള്ള പഠനം എന്നിവ വ്യക്തി പരമായ സംഭവങ്ങളായോ അല്ലെങ്കില്‍ ഒരു വിശാലമായ വിവരണമായോ ക്രോഡീകരിക്കുകയും വിലയിരുത്തുകയും ചെയ്തു. ഇത്തരം ചരിത്ര രചനാ ശൈലി നമ്മെ കൊളോണിയലിസ്റ്റ് ചരിത്ര രചനയില്‍ നിന്നും മാര്‍ക്‌സിസ്റ്റ് ചരിത്ര രചനയില്‍ നിന്നും കൂടതല്‍ അകറ്റി നിര്‍ത്തി.

പക്ഷേ, ഈ ബൃഹത്തായ വൈജാത്യവും അതിന്റെ അനിവാര്യമായ തര്‍ക്കങ്ങളും ഹിന്ദുത്വ വര്‍ഗീയ സേന വളരെ മോശമായ രീതിയിലാണ് കൈകാര്യം ചെയ്യുന്നത്. കാരണം, ഒരേയൊരു വീക്ഷണ കോണിലൂടെ മാത്രമേ ചരിത്രം രചിക്കാവൂ എന്ന ശാഠ്യക്കാരാണവര്‍. അതിനു വേണ്ടി കിണഞ്ഞു പരിശ്രമിക്കുന്നുമുണ്ട്. എന്നാല്‍ അത്തരമൊരു വീക്ഷണകോണിലൂടെ ഇനി ചരിത്രത്തെ തിരുത്തി എഴുതുക സാധ്യമല്ല.

ആര്‍. സി. മജുംദര്‍( Majumder) നെ പോലുള്ള ചില ശ്രദ്ധേയരായ പ്രൊഫഷണല്‍ ചരിത്രകാരന്മാര്‍ 1960ല്‍ നമുക്കുണ്ടായിരുന്നപ്പോള്‍ ഹിന്ദുത്ത്വ വര്‍ഗീയ സേനക്ക് ശ്രദ്ധേയനായ ഒരു പ്രൊഫഷണ്ല്‍ ചരിത്രകാരനെപ്പോലും നല്‍കുവാന്‍ അക്കാലത്ത് സാധിക്കാതെ പോയത് ഒരു നിലക്ക് നോക്കുകയാണെങ്കില്‍ വളരെ നന്നായി എന്നു പറയാവുന്നതാണ്.

ഇന്ത്യന്‍ ചരിത്രകാരന്മാരോടുള്ള ഇടപെടല്‍മൂലം ബ്രിട്ടീഷ് പണ്ഡിതന്മാര്‍ പോലും കൊളോണിയലിസം നിര്‍മിച്ച വേര്‍തിരിവുകളെ ഇപ്പോള്‍ ഉപേക്ഷിച്ചിട്ടുണ്ട്. പക്ഷേ, ആര്‍. എസ്. എസ് നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന വര്‍ത്തമാന ഭരണ കൂടം  ഇതുവരെയില്ലാതിരുന്ന തീക്ഷ്ണ വികാരങ്ങള്‍കൊണ്ട്  അത്തരം ചരിത്ര രചനകള്‍ക്ക് വിഘ്‌നം സൃഷ്ടിക്കുകയാണ്. ഹൈന്ദവ വര്‍ഗീയ സേന, മുസ്‌ലിംകള്‍ വസിച്ച മേഖലകളിലെ ചരിത്ര ശേഷിപ്പുകളെ ഉന്മൂലനം ചെയ്യാനും അതുവഴി പുതിയ ചരിത്രം സൃഷ്ടിക്കാനുമുള്ള കഠിന ശ്രമത്തിലാണ്.



ദി ഹിന്ദു ദിനപത്രത്തില്‍ Harbans Mukhia എഴുതിയ Indian htsioriography under threat എന്ന ലേഖനത്തോട് കടപ്പാട്  (Harbans Mukhia is National fellow, Indian Council of Htsiorical Research)


No comments:

Post a Comment

Popular Posts